സാമ്പത്തിക വിദഗ്ധനും, ദളിത് ചിന്തകനുമായ ഡോ. എം. കുഞ്ഞാമൻ മരിച്ച നിലയിൽ1 min read

തിരുവനന്തപുരം :പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും ദളിത് ചിന്തകനുമായ ഡോ. എം. കുഞ്ഞാമൻ അന്തരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കാലിക്കട്ട് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഒന്നാം റാങ്ക് നേടിയാണ് കുഞ്ഞാമൻ എം.എ.പാസ്സായത്. കെ.ആര്‍.നാരായണനുശേഷം ഒന്നാം റാങ്ക് നേടിയ ആദ്യ ദളിത് വിദ്യാര്‍ത്ഥി. 27 വര്‍ഷം കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ അദ്ധ്യാപകൻ. മഹാരാഷ്ട്രയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ സയൻസസില്‍ പ്രൊഫസര്‍, രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ മുഴുവൻ നിയന്ത്രിക്കുന്ന യു.ജി.സിയുടെ ഉന്നതാധികാര സമിതിയില്‍ അംഗവുമായിരുന്നു കുഞ്ഞാമൻ.

കേരള സാഹിത്യ അക്കാഡമിയുടെ ആത്മകഥയ്ക്കുള്ള കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് ഡോ.എം. കുഞ്ഞാമനും (എതിര്) ഡോ.ടി.ജെ.ജോസഫിനും (അറ്റുപോകാത്ത ഓര്‍മ്മകള്‍) ആയിരുന്നു. എന്നാല്‍ ഡോ.കുഞ്ഞാമൻ അവാര്‍ഡ് നിരസിച്ചു. ‘അക്കാഡമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ താൻ ഇത്തരം ബഹുമതികളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഈ അവാര്‍ഡ് നന്ദിപൂര്‍വം നിരസിക്കുകയാണെന്നായിരുന്നു കുഞ്ഞാമന്റെ പ്രതികരണം.

ഒരു മനുഷ്യൻ താൻ ജനിച്ച ജാതിയുടെ പേരില്‍ എത്രമാത്രം ക്രൂരമായി അവഗണിക്കപ്പെട്ടു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഡോ.കുഞ്ഞാമന്റെ ജീവിതം. എത്ര ചവിട്ടിത്താഴ്ത്തിയിട്ടും ബുദ്ധിശക്തിയാല്‍ കുഞ്ഞാമൻ ഉയിര്‍ത്തെഴുന്നേറ്റു. എല്ലാവരും അംഗീകരിക്കാൻ നിര്‍ബന്ധിതരാകുന്ന അക്കാഡമിക് ബ്രില്യൻസ് പ്രകടമാക്കി. ഇ.എം.എസിനും വി.എസിനുമൊക്കെ കുഞ്ഞാമനെ വലിയ ഇഷ്ടമായിരുന്നു.

എ.കെ.ജി സെന്ററിലെ അന്നത്തെ ചര്‍ച്ചകളിലൊക്കെ പങ്കെടുക്കുകയും ഇ.എം.എസിന്റെ മുന്നില്‍ വച്ചുതന്നെ പാര്‍ട്ടി നയങ്ങളെ വിമര്‍ശിക്കുകയും ചെയ്യുമായിരുന്നു. ഒരുപ്രാവശ്യം ചര്‍ച്ചയില്‍ കുഞ്ഞാമൻ പങ്കെടുത്തില്ല. ഉച്ചയ്ക്ക് ഊണിന് പിരിഞ്ഞപ്പോള്‍ മാറിനിന്നു. ഇ.എം.എസും വി.എസും അരികെ ചെന്നു. എന്താണ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതെന്ന് ഇ.എം.എസ്.ചോദിച്ചു..” ഞാൻ സഖാവിന്റെ പാര്‍ട്ടിയെ വിമര്‍ശിക്കുന്നയാളാണ്. സഖാവിനെയും വിമര്‍ശിക്കും.”എന്നായിരുന്നു മറുപടി. പദവികള്‍ പലതും നിലപാടുകള്‍ക്കുവേണ്ടി ഉപേക്ഷിച്ചയാളാണ് ഡോ.കുഞ്ഞാമൻ. മായാവതിയുടെ പാര്‍ട്ടി വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങളില്‍ രാജ്യസഭാ അംഗത്വം വരെയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *