വൈദ്യുതി ബോർഡ് ബ്ലേഡു കമ്പനിയെപ്പോലെ പിടിച്ചു പറി നടത്തുന്നു.,സോളർ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നവരുടെ മേൽ ഗ്രോസ് മീറ്ററിങ് സമ്പ്രദായം അടിച്ചേൽപ്പിക്കരുത് : ജനതാ പാർട്ടി*1 min read

 

തിരുവനന്തപുരം: വൈദ്യുതി ബിൽ കുറയ്ക്കാൻ ലക്ഷ്യമിട്ടു സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവരെ കടക്കെണിയിലാക്കുന്ന തരത്തിൽ വൈദ്യുതി ചാർജ് കണക്കാക്കുന്ന രീതി കൊണ്ടുവരാനുള്ള കെസ്ഇബിയുടേയും റെഗുലേറ്ററി കമ്മിഷന്റെയും നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് ജനതാ പാർട്ടി സംസ്ഥാന നിർവാഹക സമിതി ജനങ്ങളോട് ആഹ്വാനം ചെയ്തു

ലക്ഷങ്ങൾ കടം വാങ്ങി സോളാർ പാനൽ സ്ഥാപിച്ചിട്ടുള്ള ഗുണഭോക്താക്കളുടെ വൈദ്യുതിചാർജ് കണക്കാക്കുന്നത് നിലവിൽ നെറ്റ് മീറ്ററിറിങ് സംവിധാനത്തിലൂടെയാണ്.

ഇതു പിൻവലിച്ച് പകരം ഗ്രോസ് മീറ്ററിങ് ഏർപ്പെടുത്തണമെന്നാണ് സംസ്ഥാന വൈദ്യുതി ബോർഡ് ഗുലേറ്ററി കമ്മിഷൻ മുമ്പാകെ ശുപാർശ ചെയ്തിട്ടുള്ളത്.

ഈ മാറ്റം ഏപ്രിൽ 1 മുതൽ നടപ്പാക്കാൻ റഗുലേറ്ററി കമ്മീഷൻ അനുമതി നൽകാൻ പോവുകയാണ്.

ഇതിനായി നാളെ 11 മുതൽ തിരുവനന്തപുരത്ത് റെഗുലേറ്ററി കമ്മിഷന്റെ കോർട്ട് ഹാളിൽ പൊതു തെളിവെടുപ്പ് എന്ന പേരിൽ ഒതുക്കത്തിൽ നടത്തുന്ന പ്രഹസനം കാര്യങ്ങളെല്ലാം തീരുമാനിച്ചുറപ്പിച്ചതിനു ശേഷമുള്ള വെറും പൊറാട്ടു നാടകമാണ്.

അതിനാൽ മുഴുവൻ സോളാർ ഉപഭോക്താക്കളും അഭിപ്രായ സർവ്വേയിൽ പങ്കെടുത്ത് ഈ നീക്കത്തിനെതിരെ പ്രതികരിക്കണമെന്നും KSEB യുടെ നീക്കം പൊളിക്കണമെന്നും ജനതാ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഡോ.ബിജു കൈപ്പാറേടൻ പൊതുജനങ്ങളോട് ആവിശ്യപ്പെട്ടു.

ഗ്രോസ് മീറ്ററിങ് നടപ്പാക്കുന്നതോടെ ഓൺഗ്രിഡ് സോളർ പ്ലാന്റുകൾ സ്ഥാപിച്ചവർക്കു വൈദ്യുതി ബില്ലിൽ ലഭിക്കുന്ന ഇളവുകൾ ഇല്ലാതാകുമെന്ന് കൈപ്പാറേടൻ പ്രസ്താവനയിൽ മുന്നറിയിപ്പു നൽകി.

ഉപഭോക്താക്കൾ ഉപയോഗിക്കുന്ന വൈദ്യുതിയും സോളർ പ്ലാന്റിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയും തമ്മിലുള്ള വ്യത്യാസം കണക്കാക്കി അധികം ഉപയോഗിക്കുന്ന യൂണിറ്റിനു മാത്രം ബിൽ നൽകുന്നതാണു നിലവിലെ രീതി.

ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്കും (എക്സ്പോർട്) ഉപയോഗിക്കുന്ന വൈദ്യുതിക്കും (ഇംപോർട്ട്) ഒരേ നിരക്കാണു കണക്കാക്കുന്നത്. വൈദ്യുതി ഉപഭോഗം കുറവാണെങ്കിൽ സോളാറിലൂടെ അധികമായി ഉൽപ്പാദിപ്പിച്ച് കെഎസ്ഇബി ക്ക് നൽകുന്ന വൈദ്യുതിയുടെ യൂണിറ്റു കണക്കാക്കി ഓരോ വർഷവും നിശ്ചിത നിരക്ക് പ്രകാരം ഉപഭോക്താവിനു തുക ലഭിക്കുമെന്നാണ് നിലവിലുള്ള വ്യവസ്ഥ. എന്നാൽ ഗ്രോസ് മീറ്ററിങ് വരുന്നതോടെ ഈ ആനുകൂല്യം അട്ടിമറിക്കപ്പെടുമെന്ന് കൈപ്പാറേടൻ ചൂണ്ടിക്കാട്ടി.

സാധാരണ വൈദ്യുതി ഉപഭോക്താക്കൾ നൽകുന്ന അതേ നിരക്കിൽ സൗരോർജ ഉൽപാദകരും മേലിൽ ബിൽ അടയ്ക്കേണ്ടിവരും. ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് റെഗുലേറ്ററി കമ്മിഷൻ അതതു വർഷം നിശ്ചയിക്കുന്ന നിരക്കായിരിക്കും ലഭിക്കുക.

സോളാർ പാനൽ മുഖേന ഓരോ മാസവും ഉൽപാദിപ്പിച്ച വൈദ്യുതിയിൽ നിന്ന് വീട്ടുകാർ ഉപയോഗിച്ച വൈദ്യുതി അതതു മാസം കുറയ്ക്കാത്തതിനാൽ ഉപഭോക്താവിന്റെ സ്ലാബ് സ്വാഭാവികമായും ഉയരും.

പീക്ക് സമയത്തെ ഉപയോഗത്തിന് ഉയർന്ന നിരക്ക് ഈടാക്കാനുള്ള ശുപാർശ കൂടി നടപ്പായാൽ ബിൽ തുക പിന്നെയും ഉയരും.

ഇതോടെ ലക്ഷങ്ങൾ മുടക്കി സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് ഇരുപത്തഞ്ചു വർഷം കഴിഞ്ഞാൽപോലും മുടക്കുമുതൽ തിരിച്ചുകിട്ടാത്ത സ്ഥിതിവരുമെന്ന് ഡോ.ബിജു കൈപ്പാറേടൻ ചൂണ്ടിക്കാട്ടി.

KSEB ബ്ലേഡു കമ്പനിയെപ്പോലെ പിടിച്ചുപറി നടത്തുന്നതിനെതിരെ ജനതാ പാർട്ടി വ്യാപകമായി സാമൂഹ്യ ബോധവൽക്കരണം നടത്തുമെന്ന് കൈപ്പാറേടൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *