ഇടയ ശ്രേഷ്ഠൻ മാർ പൗവ്വത്തിൽ വിട വാങ്ങി1 min read

18/3/23

ചങ്ങനാശ്ശേരി :ചങ്ങനാശ്ശേരി രൂപത മുൻ മെത്രാൻ മാർ ജോസഫ് പൗവത്തിൽ അന്തരിച്ചു.ഇന്ന്ഉച്ചയ്ക്ക് ഒന്നരയോടെയാണ് അന്ത്യം സംഭവിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്ത് വിശ്രമത്തിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

1930 ഓഗസ്റ്റ് 14 ന് ചങ്ങനാശ്ശേരി കുറുംബനാടം പൗവ്വത്തില്‍ ജോസഫ് – മറിയക്കുട്ടി ദമ്പതികളുടെ  മകനായി ജനിച്ച പി.ജെ. ജോസഫ് എന്ന ജോസഫ് പൗവ്വത്തില്‍ പിതാവ് സിബിസിഐ പ്രസിഡന്റ്, കെസിബിസി ചെയര്‍മാന്‍, ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ സ്ഥാപക ചെയര്‍മാന്‍, ഏഷ്യന്‍ പോസ്റ്റ് സിനഡല്‍ കമ്മീഷന്‍ അംഗം എന്നിങ്ങനെയുള്ള ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

1962 ഒക്ടോബര്‍ മൂന്നിന് പൗരോഹിത്യ പട്ടം സ്വീകരിച്ച അദ്ദേഹം 1972 ജനുവരി 29 ന് ചങ്ങനാശേരി രൂപതയുടെ സഹായ മെത്രാനായും കേസറിയാ ഫിലിപ്പിയുടെ സ്ഥാനിക മെത്രാനായും അഭിഷിക്തനായി. പോള്‍ ആറാമന്‍ മാര്‍പ്പാപ്പായില്‍ നിന്ന് റോമില്‍ വച്ചാണ് മെത്രാന്‍ പട്ടം സ്വീകരിച്ചത്. മെത്രാന്‍ പട്ടം സ്വീകരിക്കുന്ന സീറോ മലബാര്‍ സഭയില്‍ നിന്നുള്ള ആദ്യത്തെയാളായിരുന്നു മാര്‍ പൗവ്വത്തില്‍.

1977 ഫെബ്രുവരി 26 ന് കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായി. 1985 നവംബര്‍ 16 ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്തയായി. 1986 ജനുവരി 17 ന് ആര്‍ച്ച്‌ ബിഷപ്പായി സ്ഥാനാരോഹണം. 2007 മാര്‍ച്ച്‌ 19 ന് വിരമിച്ചു. 1992 മുതല്‍ 2007 വരെ സിറോ മലബാര്‍ ചര്‍ച്ച്‌ സ്ഥിരം സിനഡ് അംഗമായിരുന്നു.

സഭാപരമായ നിലപാടുകളില്‍ തികച്ചും കാര്‍ക്കശ്യക്കാരനായിരുന്ന പൗവ്വത്തില്‍ പിതാവ് സഭയുടെ ഐക്യത്തിനും കെട്ടുറപ്പിനും വേണ്ടി നിലകൊണ്ടിരുന്ന ആളാണ്.’സീറോ മലബാര്‍ സഭയുടെ കിരീടം’ എന്നാണ് ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ പൗവ്വത്തില്‍ പിതാവിനെ വിശേഷിപ്പിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *