ശനിയാഴ്ച പ്രവർത്തിദിനമാക്കിയതിൽ രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്കും സന്തോഷം :വി. ശിവൻകുട്ടി1 min read

4/6/23

തിരുവനന്തപുരം :ശനിയാഴ്ച സ്കൂൾ പ്രവർത്തിദിവസമാക്കിയതിൽ ഉറച്ച് വിദ്യാഭ്യാസ മന്ത്രി.ഇക്കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ അവകാശ നിയപ്രകാരമാണ് 220 അധ്യയനദിനങ്ങളാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ശനിയാഴ്ച പ്രവര്‍ത്തി ദിനമാക്കുന്നത് ഒരു പാഠ്യേതര പ്രവര്‍ത്തനങ്ങളെയും ബാധിക്കില്ല. സര്‍ക്കാര്‍ എടുത്ത തീരുമാനം നടപ്പിലാക്കി കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

അധ്യയനവര്‍ഷം ഏപ്രില്‍ അഞ്ചുവരെ നീട്ടുകയും പ്രവൃത്തിദിനങ്ങള്‍ 210 ആക്കുകയുംചെയ്ത സര്‍ക്കാര്‍തീരുമാനത്തിനെതിരേ സിപി.എം. അനുകൂല അധ്യാപകസംഘടനയായ കെ.എസ്.ടി.എ രംഗത്തെത്തിയിരുന്നു. കൂടിയാലോചനയില്ലാതെയാണ് വിദ്യാഭ്യാസ കലണ്ടര്‍ നിശ്ചയിച്ചതെന്ന് കെ.എസ്.ടി.എ. ജനറല്‍ സെക്രട്ടറി എൻ.ടി. ശിവരാജൻ കുറ്റപ്പെടുത്തി. പ്രതിദിനം അഞ്ചുമണിക്കൂര്‍ എന്നനിലയില്‍ പ്രൈമറിയില്‍ ഇപ്പോള്‍ത്തന്നെ 200 പ്രവൃത്തിദിനങ്ങളുണ്ട്. അതിനാല്‍ ശനിയാഴ്ച ക്ലാസിന്റെ ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തേ, സി.പി.ഐ. അധ്യാപകസംഘടനയായ എ.കെ.എസ്.ടി.യു. സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ അധ്യാപക സംഘടനകളിലെ എല്ലാവര്‍ക്കും വിഷയത്തില്‍ എതിര്‍പ്പില്ലെന്ന നിലപാടിലാണ് മന്ത്രി. ഏത് അധ്യാപക സംഘടനയ്ക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *