ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ജീവനക്കാരുടെ യൂണിഫോമിലും മാറ്റം വരുത്തി കേന്ദ്രം. താമര കാക്കി മയമായിരിക്കും ഇനി യൂണിഫോം.
പുരുഷ ജീവനക്കാരുടെ വേഷം ക്രീം കളര്‍ ഷര്‍ട്ടും ജാക്കറ്റും കാക്കി പാന്റുമാണ് . ഷര്‍ട്ടില്‍ താമര ചിഹ്നം പ്രിന്റ് ചെയ്യും. രണ്ട് സഭകളിലേയും ജീവനക്കാര്‍ക്ക് ഒരേ വസ്ത്രമായിരിക്കും. പാര്‍ലമെന്റിലെ മുഴുവന്‍ ജീവനക്കാര്‍ക്കും വസ്ത്രങ്ങള്‍ വിതരണം ചെയ്യും. ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമായിരിക്കുമെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.
ആദ്യ സമ്മേളനം അടുത്തയാഴ്ച നടക്കാനിരിക്കെയാണ് ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം അവതരിപ്പിച്ചിരിക്കുന്നത്. പുതിയ യൂണിഫോമില്‍ ഇരുസഭകളിലെയും മാര്‍ഷലുകള്‍ക്കുള്ള മണിപ്പൂരി ശിരോവസ്ത്രവും ഉള്‍പ്പെടുന്നു. ടേബിള്‍ ഓഫിസ്, നോട്ടിസ് ഓഫിസ്, പാര്‍ലമെന്ററി റിപ്പോര്‍ട്ടിങ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ താമരയുടെ ചിഹ്നത്തോടുകൂടിയുള്ള ഷര്‍ട്ടായിരിക്കും ധരിക്കേണ്ടത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയാണ് പുതിയ യൂണിഫോം രൂപകല്പന ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പാര്‍ലമെന്റ് സുരക്ഷാ ചുമതലയുള്ള ഓഫിസര്‍മാര്‍ നിലവിലെ നീല സഫാരി സ്യൂട്ടിന് പകരം സൈനികരുടെ രീതിയിലുള്ള യൂനിഫോം ധരിക്കണം. സെപ്തംബര്‍ ആറിനകം എല്ലാ ജീവനക്കാരോടും പുതിയ യൂണിഫോം കൈപ്പറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സെപ്തംബര്‍ 19ന് ആദ്യ സമ്മേളനം നടക്കുമെന്നാണ് അനൗദ്യോഗിക വിവരം.