കൊല്ലം :ഓയൂരിലെ ആറുവയസുകാരിയെ തട്ടികൊണ്ട് പോയതിന്റെ ബുദ്ധികേന്ദ്രം പത്മകുമാറിന്റെ ഭാര്യ അനിതാകുമാരിയെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍.
കുട്ടി ആശ്രാമം മൈതാനത്ത് സുരക്ഷിതയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് പ്രതികള്‍ തിരികെ പോയതെന്നും എഡിജിപി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ദൃശ്യമാദ്ധ്യമങ്ങള്‍ കണ്ടും ചുറ്റുമുള്ള മറ്റുള്ളവര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്ത് പൈസ സമ്ബാദിക്കുന്നത് കണ്ടും പ്രചോദനം ഉള്‍കൊണ്ടുകൊണ്ടാണ് കുട്ടിയെ തട്ടികൊണ്ടുപോകാൻ പദ്ധതി തയ്യാറാക്കിയതെന്നാണ് പ്രതിയായ പത്മകുമാര്‍ മൊഴി നല്‍കിയിരിക്കുന്നതെന്ന് എഡിജിപി പറഞ്ഞു. തട്ടികൊണ്ട് പോകുന്നതിന് ഒരാഴ്ച മുൻപ് കുട്ടികള്‍ വൈകിട്ട് ആറരയോടുകൂടി ട്യൂഷന് പോകുന്നത് പ്രതികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് ആറുവയസുകാരിയെ തട്ടിയെടുക്കാൻ പദ്ധതിയിടുന്നത്.
പിന്നീട് രണ്ടുമൂന്ന് തവണ പ്രദേശത്ത് പ്രതികള്‍ എത്തുകയും ചെയ്തു. ഒരു പ്രാവശ്യം കൃത്യം നടത്താൻ ശ്രമിച്ചെങ്കിലും കുട്ടിയുടെ അമ്മ ട്യൂഷനില്‍ നിന്ന് വിളിക്കാൻ എത്തിയതിനാല്‍ നടന്നില്ല. പിന്നീട് ഒരുതവണ കുട്ടിയുടെ അമ്മൂമ്മ ഉണ്ടായിരുന്നതിനാല്‍ നടന്നില്ല. പിന്നീടാണ് പ്രതികള്‍ കുട്ടിയെ തട്ടികൊണ്ട് പോയത്.
തുടര്‍ന്ന് കുട്ടിയെ തട്ടികൊണ്ട് പോയത് വലിയ വാര്‍ത്തയായതായി പ്രതികള്‍ മനസിലാക്കി. പിന്നീട് കുട്ടിയെ സുരക്ഷിതമായി ഉപേക്ഷിക്കാൻ പറ്റിയ സ്ഥലം കണ്ടുപിടിക്കുകയായിരുന്നു. അനിതകുമാരിയാണ് കുട്ടിയുമായി ആശ്രാമം മൈതാനത്ത് ഓട്ടോയിലെത്തിയത്. അനിതയ്ക്ക് പ്രദേശത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. പത്മകുമാര്‍ മറ്റൊരു ഓട്ടോയില്‍ ഇവരുടെ പുറകേ വരുന്നുണ്ടായിരുന്നു.
കുട്ടിയെ സുരക്ഷിതയാക്കാൻ കോളേജ് വിദ്യാര്‍ത്ഥിനികള്‍ വരുന്നത് കണ്ടതോടെ അവിടെനിന്ന് മാറുകയും വിദ്യാര്‍ത്ഥിനികള്‍ കുട്ടിയുമായി സംസാരിക്കുകയാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തതിന് ശേഷമാണ് അനിതാ കുമാരി അവിടെനിന്ന് തിരികെ പോയതെന്നും എഡിജിപി വ്യക്തമാക്കി.