11/7/23
ഡൽഹി :മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ എഡിറ്റർ സാജൻ സ്കറിയക്ക് സുപ്രീംക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.കേസിന് ആസ്പദമായ ഉള്ളടക്കം അപകീര്‍ത്തികരമാണെങ്കിലും പട്ടിക ജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമമനുസരിച്ചുള്ള കുറ്റത്തിന്‍റെ പരിധിയില്‍ വരില്ലെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. കേസ് ഇനി പരിഗണിക്കുന്നതുവരെ ഷാജനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു. അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഷാജൻ സ്കറിയയ്ക്ക് സുപ്രീംകോടതി താക്കീത് നല്‍കി.
കേസിന് ആസ്പദമായ ഉള്ളടക്കത്തിന്‍റെ പരിഭാഷ കണ്ടതില്‍ എസ്‌സി-എസ്ടി നിയമത്തില്‍ ഉള്‍പ്പെടുത്താവുന്ന യാതൊരു പരാമര്‍ശങ്ങളും ഇല്ലെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
എസ്‌സി-എസ്ടി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യക്തിക്കെതിരേ അപകീര്‍ത്തികരമായ പ്രസ്താവന നടത്തുന്നത് എസ്‌സി-എസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമം അനുസരിച്ച് ശിക്ഷാര്‍ഹമാണെന്നാണ് ശ്രീനിജൻ എംഎല്‍എയുടെ അഭിഭാഷകൻ വി. ഗിരി വാദിച്ചത്.
എസ്‌സി-എസ്ടി വിഭാഗത്തിലുള്ള ഒരാള്‍ മറ്റൊരാളുടെ കൈയില്‍നിന്നു പണം വാങ്ങി തിരികെ നല്‍കിയില്ലെന്നു കരുതുക. പണം നല്‍കിയ വ്യക്തി അയാളെ വഞ്ചകനെന്നു വിളിച്ചാല്‍ അവിടെ എസ്‌സി-എസ്ടി അക്രമം തടയല്‍ നിയമം ഉപയോഗിക്കാനാവില്ലെന്നാണ് ചീഫ് ജസ്റ്റീസ് വി. ഗിരിയുടെ വാദത്തിനു നല്‍കിയ മറുപടി.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എസ്‌സി-എസ്ടി സംവരണ മണ്ഡലമായ കുന്നത്തുനാട് എംഎല്‍എ ശ്രീനിജൻ എന്ന് ഉള്ളടക്കത്തില്‍ പരാമര്‍ശിക്കുന്നത് അപകീര്‍ത്തികരമായി പരിഗണിച്ചാലും എസ്‌സി-എസ്ടി നിയമത്തിന്‍റെ പരിധിയില്‍ വരില്ലെന്നും ചീഫ് ജസ്റ്റീസ് കൂട്ടിച്ചേര്‍ത്തു.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാനെന്ന നിലയില്‍ എംഎല്‍എ ശ്രീനിജൻ സ്പോര്‍ട്സ് ഹോസ്റ്റലില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് യൂട്യൂബ് ചാനലില്‍ സംപ്രേഷണം ചെയ്ത ഉള്ളടക്കത്തിലാണ് എസ്‌സി-എസ്ടി നിയമപ്രകാരം കേസെടുത്തത്.