വിവിധ മേഖലകളിൽ കാലാനുസൃതമായ മാറ്റം കേരളം ആഗ്രഹിക്കുന്നു: മുഖ്യമന്ത്രി1 min read

23/12/23

തിരുവനന്തപുരം :നമ്മുടെ നാടിന് കാലാനുസൃതമായ പുരോഗതി ഉണ്ടാകണമെന്നതാണ് കേരളത്തിലെ പൊതു സമൂഹത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞത്ത് നടന്ന കോവളം മണ്ഡലം നവകേരള സദസ്സിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016 നു ശേഷം ആഭ്യന്തര വളർച്ചാ നിരക്കിൽ എട്ടു ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.തനത് വരുമാനം 2016 ൽ ഉള്ളതിനേക്കാൾ41 ശതമാനം വർധിച്ചു. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള ഏഴു വർഷത്തിനുള്ളിൽ
ആഭ്യന്തര ഉൽപ്പാദനത്തിൽ ഇരട്ടി വർധനവുണ്ടായി.

കേരളത്തിൻ്റെ ധനകാര്യ മാനേജ്മെൻ്റ് മികച്ചതാണ്. തടസ്സങ്ങളില്ലാത്ത രീതിയിൽ സംസ്ഥാനത്തിന് മുന്നോട്ട് പോകാൻ കഴിയുന്നതിൻ്റെ കാരണമിതാണ്.
എന്നാൽ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക്
സംസ്ഥാനത്തിന്റെ വരുമാനത്തോടൊപ്പം
കേന്ദ്ര ഗവൺമെൻ്റിൽ നിന്നുള്ള നികുതി വിഹിതവും അർഹമായ ഗ്രാന്റുകളും ലഭിക്കണ്ടതാണ്. സംസ്ഥാന വിഹിതം മാനദണ്ഡങ്ങൾക്കനുസൃതമായും സുതാര്യമായ നടപടി ക്രമങ്ങളിലൂടെയും കേന്ദ്ര ഗവൺമെൻ്റ് അനുവദിക്കണം.റവന്യു കമ്മി ഗ്രാന്റിലും
കേന്ദ്രസംസ്ഥാന ഗവൺമെൻ്റുകൾ സംയുക്തമായി നടത്തേണ്ട പദ്ധതികൾക്കുമടക്കം തുക അനുവദിക്കുന്നതിൽ അനുകൂലമായ സമീപനമല്ലകേന്ദ്ര സർക്കാരിനുള്ളത്.
83,000 കോടി രൂപയുടെ പദ്ധതികൾ പ്രാവർത്തികമാക്കുകയാണ് കിഫ്ബിയിലൂടെ ചെയ്യുന്നത്. എന്നാൽ ഇത് പൊതുകടത്തിൽ ഉൾപ്പെടുത്തിയത് സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധി കുറക്കുന്ന സാഹചര്യമുണ്ടായി. കടമെടുക്കാനുള്ള സംസ്ഥാനത്തിൻ്റെ ഭരണഘടനാപരമായ അധികാരം വെട്ടിക്കുറക്കുന്നത് വിവിധ വികസന പദ്ധതികളെ പ്രതികൂലമായി ബാധിക്കും.
സാമൂഹിക സുരക്ഷ പെൻഷന് കൺസോർഷ്യത്തിൽ നിന്നും അനുവദിക്കുന്ന തുകയും കടത്തിലുൾപ്പെടുത്തി.ഈ നടപടികൾ കേരള സമൂഹത്തെ ബോധ്യപ്പെടുത്തുക കൂടിയാണ് നവകേരള സദസ്സിലൂടെ ചെയ്യുന്നത്.
1,07,500 കോടിയിൽ പരം രൂപയുടെ കുറവാണ് സംസ്ഥാനം നേരിടുന്നത് .എന്നാൽ ഈ പ്രതിസന്ധികളിലും ജനക്ഷേമ വികസന പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണ്. രാജ്യത്ത് ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനം ഇന്ന് കേരളമാണ്.
ആഗോള വിശപ്പ് സൂചികയിൽ
2013 ൽ നമ്മുടെ രാജ്യത്തിൻ്റെ സ്ഥാനം 55 ആയിരുന്നെങ്കിൽ ഇന്നത് 111 ആണ്.

ഫെഡറൽ തത്വങ്ങളുടെ ലംഘനത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ജനക്ഷേമകരമായ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്നും കേരളത്തിൻ്റെ മുഴുവൻ ജനസമൂഹവും അതിനായി അണിനിരക്കുമെന്ന സന്ദേശമാണ് നവകേരള സദസ്സ് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കലാപമുണ്ടാക്കുന്ന നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ആരും പ്രകോപിതരാകരുതെന്നാണ് ഗവൺമെൻ്റ് അഭ്യർത്ഥിച്ചത്.എന്നാൽ മറിച്ചുള്ള നിലപാട് പ്രതിപക്ഷ നീക്കം ദൗർഭാഗ്യകരമാണ്. ഓരോ മണ്ഡലങ്ങളിലെയും
നവകേരള സദസ്സിലേക്ക് ഒഴുകിയെത്തിയ പതിനായിരക്കണക്കിനാളുകൾ പരിപാടിയെ വൻ വിജയമാക്കി മാറ്റി.ജനങ്ങൾ നൽകിയ അംഗീകാരത്തോടെ നവകേരള സൃഷ്ടിക്കായുള്ള തുടർ പ്രവർത്തനങ്ങൾ സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ അഹമ്മദ് ദേവർ കോവിൽ, ജെ ചിഞ്ചുറാണി, സജി ചെറിയാൻ എന്നിവരും സംസാരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ
ഫിഷറീസ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഷീജ മേരി സ്വാഗതമാശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *