നവരാത്രി വിഗ്രഹ ഘോഷയാത്രയുടെ ആരംഭം കുറിച്ചുകൊണ്ടുള്ള ഉടവാള്‍ രാജപ്രതിനിധിക്ക് കൈമാറി. കേന്ദ്രമന്ത്രി വി മുരളീധരൻ, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, തമിഴ്നാട് മന്ത്രി മനോ തങ്കരാജ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപൻ, മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
നവരാത്രി ഘോഷയാത്രയില്‍ തേവാരകെട്ട് സരസ്വതിക്കൊപ്പം അകമ്പടി സേവിക്കുന്ന ശുചീന്ദ്രം മുന്നൂറ്റിനങ്ക ഇന്നലെ രാവിലെ പുറപ്പെട്ടിരുന്നു. പല്ലക്കില്‍ എഴുന്നള്ളുന്ന മുന്നൂറ്റിനങ്ക ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിലെ രഥവീഥികള്‍ വലം വെച്ച് പത്മനാഭപുരത്തേക്ക് പുറപ്പെടുകയായിരുന്നു. തുടര്‍ന്ന് വൈകുന്നേരത്തോടെ പദ്‌മനാഭപുരം നീലകണ്ഠസ്വാമി ക്ഷേത്രത്തിലെത്തി.
ഇന്ന് പുലര്‍ച്ചെ 4.30 ന് മുന്നൂറ്റിനങ്കയും വേളിമല കുമാരസ്വാമിയും തേവാരകെട്ട് ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. രാവിലെ പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കല്‍ മാളികയില്‍ ഉടവാള്‍ കൈമാറ്റചടങ്ങ് നടക്കും. തുടര്‍ന്ന് നടക്കുന്ന ചടങ്ങുകള്‍ക്ക് ശേഷം നവരാത്രി ഘോഷയാത്രയ്‌ക്ക് തുടക്കമായി . കൊട്ടാരം അധികൃതരും വിശിഷ്ടാതിഥികളും ദക്ഷിണ നല്‍കി യാത്രയയപ്പ് നടത്തി . ഇതോടെ ഘോഷയാത്രയായി കേരളപുരത്ത് എത്തുന്ന ദേവവിഗ്രഹങ്ങള്‍ രാത്രിയോടെ കുഴിത്തുറ മഹാദേവര്‍ ക്ഷേത്രത്തില്‍ എത്തും. നാളെ രാവിലെ കുഴിത്തുറയില്‍ നിന്ന് പുറപ്പെടുന്ന ഘോഷയാത്ര 11 മണിയോടെ കളിയിക്കാവിളയില്‍ എത്തും. തുടര്‍ന്ന് സംസ്ഥാന അതിര്‍ത്തിയില്‍ ഔദ്യോഗിക സ്വീകരണം നല്‍കും. നവരാത്രി ഘോഷയാത്രയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.