ഹൈന്ദവര്‍ക്ക് മാത്രം അഭിപ്രായ പ്രകടനം പറ്റില്ല എന്ന സ്ഥിതിയാണ് ഇപ്പോൾ :വി .മുരളീധരൻ1 min read

തിരുവനന്തപുരം :മലയാളത്തിന്റെ പ്രിയ ഗായിക കെ. എസ്. ചിത്രക്ക് പിന്തുണയുമായി കേന്ദ്ര മന്ത്രി വി. മുരളീധരൻ.

കെഎസ് ചിത്രയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ കേരളാ പൊലീസ് കാണുന്നില്ലേ, രാമനാമം ജപിക്കണം, വിളക്കുക്കൊളുത്തണം എന്ന് പറഞ്ഞതിനാണ് അനുഗ്രഹീത ഗായിക ആക്രമിക്കപ്പെടുന്നത്. സഹിഷ്ണുത പ്രസംഗിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇതില്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

റംസാൻ പുണ്യത്തെക്കുറിച്ച്‌ ആര്‍ക്കും പറയാം, ക്രിസ്മസ് കാലത്ത് കേക്ക് മുറിച്ച്‌ ആഘോഷിക്കാം ഹൈന്ദവര്‍ക്ക് മാത്രം അഭിപ്രായ പ്രകടനം പറ്റില്ല എന്നതാണ് സ്ഥിതിയെന്നും വി.മുരളീധരൻ വിമര്‍ശിച്ചു. ശബരിമലയില്‍ ആചാരലംഘനത്തിന് കൂട്ടുനിന്നവര്‍ തന്നെയാണ് കെഎസ് ചിത്രയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. അയോധ്യയിലേത് ഹൈന്ദവരുടെ 500 വര്‍ഷത്തെ കാത്തിരിപ്പാണ്. അതിന്റെ പേരില്‍ ഹിന്ദുവിശ്വാസികളെ അധിക്ഷേപിക്കാൻ ആസൂത്രിതമായ നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അതേസമയം, കേന്ദ്രത്തിന് എതിരെ സിപിഎമ്മിനോടൊപ്പം സമരം ചെയ്യാനായിരുന്നുവെങ്കില്‍ നവകേരളസദസിനെ കോണ്‍ഗ്രസിന് സ്വാഗതം ചെയ്താല്‍ പോരായിരുന്നുവോ എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. കേന്ദ്ര അവഗണനയ്ക്കെതിരെ സമരത്തിന് പ്രതിപക്ഷകക്ഷികളേയും സ്വാഗതം ചെയ്ത മുഖ്യമന്ത്രിയുടെ കെണിയില്‍ കോണ്‍ഗ്രസ് പോയി വീഴുമോ എന്നും കേന്ദ്രമന്ത്രി ചോദിച്ചു. ‘ഇന്തി ‘സഖ്യം ശക്തിപ്പെടുത്താൻ ഇരുവരും ഒരുമിച്ച്‌ എടുത്ത തീരുമാനമാണോ എന്നും കേന്ദ്രമന്ത്രി ചോദിച്ചു. കേന്ദ്ര അവഗണനയെന്ന വാദത്തിന് തുല്യം ചാര്‍ത്താൻ കോണ്‍ഗ്രസും തയാറാണോ എന്നും വി.മുരളീധരൻ ചോദ്യമുയര്‍ത്തി.

മൂന്ന് വര്‍ഷത്തെ ഭരണവീഴ്ച മറക്കാനും പണം പിരിക്കാനും നടത്തിയ യാത്രയാണ് കേരളം കണ്ടത്. അതില്‍ പ്രതിഷേധിച്ച്‌ അടിവാങ്ങിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജയിലിലാണ്. എന്നിട്ടും മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിക്കാനാണോ ഉദ്ദേശ്യമെന്നും കേന്ദ്രമന്ത്രി ചോദിച്ചു. നവകേരള സദസില്‍ നാലഞ്ചുമണിക്കൂര്‍ നടന്ന് മാദ്ധ്യമങ്ങളെ കണ്ട വ്യവസായ മന്ത്രി കരുവന്നൂരിലെ ഇഡി കണ്ടെത്തലില്‍ മിണ്ടാത്തത് എന്തുകൊണ്ടെന്ന് വി മുരളീധരൻ ചോദിച്ചു. അനധികൃത വായ്പകള്‍ അനുവദിക്കുന്നതിന് പി. രാജീവ് സമ്മര്‍ദം ചെലുത്തിയെന്ന മൊഴിയില്‍ മന്ത്രി മറുപടി പറയണം. എന്തെല്ലാം താത്പര്യത്തിന് പുറത്ത് ആര്‍ക്കൊക്കെ പ്രയോജനം കിട്ടാനാണ് മന്ത്രി ഇടപെട്ടത് എന്നും വി.മുരളീധരൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *