10/7/23
തിരുവനന്തപുരം :48മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനങ്ങൾ വിഫലമാക്കി മരണത്തിന് കീഴടങ്ങിയ മഹാരാജൻ നാട്ടിന് പ്രിയപ്പെട്ടവൻ. ഏതു ജോലി ചെയ്യാനും മടിയില്ലാത്ത, കഠിനധ്വാനിയായിരുന്നു മഹാരാജൻ.
രക്ഷാപ്രവര്‍ത്തനം ആരംഭിച്ച് 48 മണിക്കൂറിന് ശേഷമാണ് മഹാരാജിന്റെ മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്സും എൻഡിആര്‍എഫും വിദഗ്ദ തൊഴിലാളികളും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ശനിയാഴ്ചയായിരുന്നു കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞ് മഹാരാജ് കിണറ്റിലേക്ക് വീണത്. പഴയ റിങ്ങുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. ഉടൻ തന്നെ നാട്ടകാരുടേയും ഫയര്‍ഫോഴ്സിന്റേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ കിണറിന്റെ വശത്ത് നിന്ന് അനിയന്ത്രിതമായി ഉറവ പൊട്ടി മണ്ണും ചെളിയും ഒലിച്ചിറങ്ങിയതിന് രക്ഷാപ്രവര്‍ത്തനത്തിന് തടസം തീര്‍ത്തു.
ഇതോടെ മണ്ണിടിച്ചലും നീരൊഴുക്കും പ്രതിരോധിക്കാനായി ലോഹനിര്‍മിത വളയങ്ങള്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമം നടത്തിയെങ്കിലും വീണ്ടും മണ്ണിടിയുകയായിരുന്നു. ഇതിനിടയില്‍ മഴ കനത്തതോടെ കിണറിനുള്ളില്‍ വെള്ളം കയറിയതും വെല്ലുവിളിയായി. ഞായറാഴ്ച വൈകീട്ടോടെ കിണറിന്റെ അടിത്തട്ടിലെ പമ്ബുമായി ബന്ധിച്ച കയര്‍ കണ്ടെത്താൻ സാധിച്ചിരുന്നു.
കയര്‍ മുകലിലേക്ക് വലിച്ച് കയറ്റാൻ സാധിച്ചാല്‍ അടിത്തട്ടില്‍ നിന്ന് മഹാരാജനേയും പുറത്തെത്തിക്കാമെന്നായിരുന്നു രക്ഷാസംഘത്തിന്റെ കണക്കുകൂട്ടല്‍. ഇതിനായി തീവ്രശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് ആലപ്പഴയില്‍ നിന്നും എൻ ഡി ആര്‍ എഫ് സംഘത്തെ എത്തിച്ചത്. 26 അംഗ സംഘമായിരുന്നു എത്തിയത്. ഇവര്‍ക്കൊപ്പം കൊല്ലം പൂയപ്പള്ളിയിലെ വിദഗ്ദരായ കിണര്‍ പണിക്കാരുടെ സംഘവും ചേര്‍ന്നിരുന്നു.
നീണ്ട പരിശ്രമത്തിനൊടുവില്‍ കിണറ്റിലേക്ക് വീണ മണ്ണ് നീക്കം ചെയ്തു. ഇതിനിടെ 80 അടിയോളം താഴ്ചയില്‍ വെച്ച് തിങ്കളാഴ്ച രാവിലെയോടെ മഹാരാജിന്റെ കൈ കണ്ടതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ഇതോടെ പ്രതീക്ഷയിലായിരുന്നു ദൗത്യസംഘം. എന്നാല്‍ വീണ്ടും മണ്ണിടിച്ചലും നീരൊഴുക്കും ഉണ്ടായത് തിരിച്ചടിയാവുകയായിരുന്നു.