7/3/23
തിരുവനന്തപുരം :ചരിത്ര പ്രസിദ്ധവും,ഭക്തിസാന്ദ്രമായ ആറ്റുകാൽ പൊങ്കാല മഹോത്സവം 2023.
ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 2023 ഫെബ്രുവരി 27 തിങ്കളാഴ്ച രാവിലെ 4.30ന് കാപ്പുകെട്ടി കുടിയിരുത്തിയതോടെ ആരംഭിച്ചു. മാർച്ച് 7ന് നടക്കുന്ന ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്ക് നാടും, നഗരവും ഒരുങ്ങിക്കഴിഞ്ഞു. രാവിലെ നടക്കുന്ന പുണ്യാഹ ചടങ്ങുകൾക്ക് ശേഷം 10 30 ന് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടുകൂടി ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രത്തിനു മുൻപിൽ പന്തലിൽ തോറ്റം പാട്ടുകാർ കണ്ണകിരിതത്തിലെ പാണ്ഡ്യരാജാവിന്റെ വധം നടന്ന വിജയശ്രീലാളിതയായി വരുന്ന ദേവിയുടെ ഭാഗം പാടി കഴിഞ്ഞ ഉടൻതന്നെ തന്ത്രി ബ്രഹ്മശ്രീ തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീ കോവിലിൽ നിന്നും ദൈവം പകർന്ന് മേൽശാന്തി ബ്രഹ്മശ്രീ പി കേശവൻ നമ്പൂതിരിക്ക് കൈമാറും. മേൽശാന്തി ക്ഷേത്ര പള്ളിയിലെ പൊങ്കാല അടുപ്പിലും വലിയ തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും തീ പകർന്നശേഷം ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലേക്ക് ദീപകരും ഉച്ചയ്ക്ക്2.30ന് ഉച്ചപൂജയും പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കും ഈ വർഷം പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രങ്ങളിൽ നിന്നും 300 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ടെന്ന് ട്രസ്റ്റ് അറിയിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരും ക്ഷേത്ര ട്രസ്റ്റും അതാത് സമയങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഭക്തജനങ്ങൾക്ക് ചടങ്ങുകളിൽ പങ്കെടുക്കാമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
കുത്തിയോട്ടം.
പൊങ്കാല മഹോത്സവത്തിലെ മറ്റൊരു പ്രധാന ചടങ്ങാണ് കുത്തിയോട്ട ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ രണ്ടു പ്രധാന നേർച്ചകളാണ് കുത്തിയോട്ടവും താലപ്പൊലിയും കാപ്പുകെട്ടി കുടിയിരുത്തി മൂന്നാം ദിവസം മുതലാണ് കുത്തിയോട്ട വ്രതം ആരംഭിക്കുന്നത്. ഇപ്രാവശ്യം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 10 വയസ്സിനും 12 വയസ്സിനും ഇടയ്ക്കുള്ള ബാലന്മാരാണ് കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നത് ഇവർ വ്രത ശുദ്ധിയോടെ ക്ഷേത്ര മതിൽ കെട്ടിനുള്ളിൽ ഏഴുദിവസം താമസിക്കുന്നവരാണ്. കുത്തിയോട്ട ബാലന്മാർ ഈ ദിവസങ്ങളിൽ മൂന്നുനേരം കുളിച്ച് ഈറനണിഞ്ഞ് മൊത്തം 1008 നമസ്കാരം ദേവിയുടെ തിരുമുമ്പിൽ നടത്തുന്നു. ഒമ്പതാം ഉത്സവ ദിവസം വൈകുന്നേരം ബാലന്മാരെ അണിചൊരുക്കി ദേവിയുടെ തിരുനടയിൽ വച്ച് ചൂരൽ കുത്തുന്നു തുടർന്ന് ദേവിയുടെ എഴുന്നെള്ളത്തിന് അകമ്പടി സേവിക്കുന്നു. എഴുന്നള്ളത്ത് തിരികെ ക്ഷേത്രത്തിൽ എത്തിയശേഷം ചൂരൽ ഇളക്കുന്നതോടുകൂടി കുത്തിയോട്ട വ്രതം അവസാനിക്കുകയായി.
താലപ്പൊലി
പൊങ്കാല ഉത്സവ ദിവസം മാത്രം നടക്കുന്ന ഒരു പ്രധാന ചടങ്ങാണ് താലപ്പൊലി.പൊങ്കാല ദിവസം പുതുവസ്ത്രങ്ങൾ അണിഞ്ഞ് തലയിൽ പുഷ്പകിരീടവും ചൂടി താലപ്പൊലിയുമായി ബാലികമാർ ബന്ധുക്കളായ സ്ത്രീ ജനങ്ങളോടൊത്ത് ദേവിയുടെ തിരു സന്നിധിയിൽ എത്തി താലം പൊലിക്കുന്നു. ബാലികമാർക്ക് രോഗം ഉണ്ടാകാതിരിക്കാനും, അഭിഷ്ട സിദ്ധിക്കും,ഐശ്വര്യാഭിവൃദ്ധിക്കും വേണ്ടി നടത്തുന്നത് ഉത്തമമാണെനാണ് വിശ്വാസം.
പുറത്തെഴുന്നള്ളത്ത്..
ഒമ്പതാം ഉത്സവ ദിവസം രാവിലെ പൊങ്കാല കഴിഞ്ഞ് അന്ന് രാത്രി 10 15ന് ദേവി മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്ന. വെൺകോറ്റക്കുട, ആലവട്ടം, വെഞ്ചാമരം എന്നീ രാജകീയ ചിഹ്നങ്ങളോടും,സായുധ പോലീസിന്റെ അകമ്പടിയോടുകൂടി വാദ്യമേളങ്ങളോടൊപ്പം ഉള്ള ആറ്റുകാൽ ദേവിയുടെ എഴുന്നള്ളത്ത് ഭക്തി നിർഭരവും നയനാനന്ദകരവുമായ കാഴ്ചയാണ്.
നാളെ രാത്രി 9.15ന് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം രാത്രി 1.00ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കുന്നു.