3/10/22
തിരുവനന്തപുരം :സിപിഐയിൽ പ്രായപരിധി കർശനമാക്കിയതോടെ മുതിർന്ന നേതാവ് സി ദിവാകരൻ പുറത്തായി. തന്നെ പുറത്താക്കാൻ സിപിഐയിലെ ആരും വളർന്നിട്ടില്ലെന്നും, താൻ സ്വയം ഒഴിയുകയായിരുനെന്നും ദിവാകരൻ പറഞ്ഞു
പ്രായപരിധി മാനദണ്ഡം ഇപ്പോള്‍ അംഗീകരിക്കുന്നുവെന്നും, താൻ മരണം വരെ സിപിഐ ക്കാരനായിരിക്കുമെന്നും ദിവാകരൻ കൂട്ടിച്ചേർത്തു . മാറ്റം സ്വാഭാവികമാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന് പറഞ്ഞ ദിവാകരന്‍ ഇനി തന്റെ കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെയെന്ന് വ്യക്തമാക്കി.
അതേസമയം പ്രായപരിധി, തീരുമാനമല്ല മാര്‍ഗ്ഗ നിര്‍ദേശം മാത്രമാണെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരമുണ്ടാകുമെന്ന് പറഞ്ഞത് താനല്ല, മാധ്യമങ്ങളാണെന്നും അദ്ദേഹം വിശദീകരിച്ചു.
സിപിഐ സംസ്ഥാന കൗണ്‍സിലിലേക്കുള്ള നേതാക്കളെ നിശ്ചയിക്കാന്‍ ഇന്ന് ജില്ലാ കമ്മിറ്റി പ്രതിനിധികള്‍ യോഗം ചേര്‍ന്ന ഘട്ടത്തിലാണ് തിരുവനന്തപുരത്തെ പട്ടികയില്‍ നിന്ന് സി ദിവാകരന്‍ പുറത്തായത്. 75 വയസ് പ്രായപരിധി നടപ്പിലാക്കാന്‍ തീരുമാനിച്ചതോടെയായിരുന്നു ഇത്.
സംസ്ഥാന കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി പി രാജു, എ എന്‍. സുഗതന്‍, എം ടി നിക്സണ്‍, ടി സി സഞ്ജിത്ത് എന്നിവര്‍ പുറത്തായി. കൊല്ലം ജില്ലയില്‍ നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗ പട്ടികയില്‍ എംഎല്‍എ ജിഎസ് ജയലാലിനെ ഉള്‍പ്പെടുത്തിയില്ല.