പാവങ്ങളെ സഹായിക്കാനുള്ള ശക്തവും പുരോഗമനപരവുമായ ചുവടുവെപ്പാണ് ജാതിസെൻസസ് എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പറഞ്ഞു.
‘ഇന്ത്യ’ മുന്നണിയിലെ ബഹുഭൂരിപക്ഷം കക്ഷികളും ഇതിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.ചില അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അതു പരിഹരിക്കും. ‘ഇന്ത്യ’ ഫാസിസ്റ്റ് സംവിധാനമല്ലെന്നും പ്രവര്‍ത്തകസമിതി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവേ രാഹുല്‍ പറയുകയുണ്ടായി.
ഇന്ന് രണ്ടുതരം ഇന്ത്യയാണ് സൃഷ്ടിക്കപ്പെടുന്നത്. ഒന്ന് അദാനിക്കും മറ്റൊന്ന് എല്ലാവര്‍ക്കും. ജാതിസെൻസസ് വരുമ്ബോള്‍ ആരുടെ കൈയിലാണ് പണം, എത്രയാണ് ആസ്തി എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം അറിയാം. അത് എക്സ്‌റേയാണ്. എല്ലാവര്‍ക്കും നീതിലഭിക്കാൻ ഈ എക്സ്‌റേ ആവശ്യമാണ്.
പ്രധാനമന്ത്രി അവ്യക്തമായ കാര്യങ്ങളാണ് പറയുന്നത്. അദ്ദേഹം ജാതിസെൻസസ് നടത്താൻ അപ്രാപ്തനാണ്. ഞങ്ങള്‍ക്ക് നാലുമുഖ്യമന്ത്രിമാരുണ്ട്. അതില്‍ മൂന്നും ഒ.ബി.സി. മുഖ്യമന്ത്രിമാരാണ്. ബി.ജെ.പി.യുടെ 10 മുഖ്യമന്ത്രിമാരില്‍ ഒരാളും. അദ്ദേഹവും ഏതാനും ദിവസങ്ങള്‍ക്കകം മുഖ്യമന്ത്രിസ്ഥാനത്തുനിന്നു പുറത്താവും -മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാനെ ഉദ്ദേശിച്ച് രാഹുല്‍ അഭിപ്രായപ്പെട്ടു.