ഇന്ത്യൻ മുദ്ര ചന്ദ്രനിൽ…..റോവർ പുറത്തിറങ്ങി1 min read

ബംഗളുരു : ചരിത്രമെഴുതി ചന്ദ്രയാൻ3യുടെ സോഫ്‌ട് ലാൻഡിംഗിന് പിന്നാലെ ലാൻഡറില്‍ നിന്ന് റോവര്‍ പുറത്തിറങ്ങി, ലാൻഡ് ചെ.യ്ത് നാലുമണിക്കൂറുകള്‍ക്ക് ശേഷമാണ് ലാൻഡര്‍ മൊഡ്യൂളിന്റെ ഉള്ളിലുള്ള പ്രജ്ഞാൻ റോവര്‍‌ പുറത്തിറങ്ങിയത്.

റോവര്‍ പുറത്തിറങ്ങാൻ നാലുമണിക്കൂറോ ഒരു ദിവസം വരെയോ എടുക്കുമെന്ന് ഐ.എസ്.ആ‍ര്‍.ഒ ചെയര്‍മാൻ ഡോ. എസ്. സോമനാഥ് അറിയിച്ചിരുന്നു. ലാൻഡറിന്റെ കവാടം തുറന്ന് താഴേക്ക് തുറന്ന റാമ്ബിലൂടെയാണ് ആറു ചക്രങ്ങളുള്ള പ്രജ്ഞാൻ റോവര്‍ ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയത്. റോവര്‍ ചന്ദ്രനിലേക്ക് ഇറങ്ങിയപ്പോള്‍ തന്നെ അതിന്റെ ചക്രങ്ങളില്‍ ആലേഖനം ചെയ്തിട്ടുള്ള അശോകചക്രവും ഐ.എസ്.ആര്‍.ഒയുടെ മുദ്രയും ചന്ദ്രന്റെ മണ്ണില്‍ പതിഞ്ഞു.

ഇനിയുള്ള പതിനാല് ദിവസം റോവര്‍ ചന്ദ്രന്റെ മണ്ണില്‍ മെല്ലെ സഞ്ചരിച്ച്‌ പഠനങ്ങള്‍ നടത്തും. ചന്ദ്രന്റെ പ്രതലത്തിന്റെ രസതന്ത്ര പഠനത്തിന് രണ്ട് ഉപകരണങ്ങള്‍ റോവറിലുണ്ട്. ചന്ദ്രനിലെ പാറയുടേയും മണ്ണിന്റേയും സവിശേഷതകളും പഠിക്കും. വെള്ളത്തിന്റെ സാന്നിധ്യമുണ്ടോ എന്നും ആരായും. പ്രജ്ഞാൻ ഡേറ്റ ശേഖരിക്കും ഈ വിവരങ്ങള്‍ റോവര്‍ ലാൻഡരിലേക്ക് കൈമാറും, ലാൻഡര്‍ അത് ഓര്‍ബിറ്ററിലേക്കും ഓ‍ര്‍ബിറ്റര്‍ ഭൂമിയിലേക്കും അയയ്ക്കും,. റോവറിന്റെ മുന്നിലുള്ള രണ്ട് 1 മെഗാപിക്സല്‍ മോണോക്രോമാറ്റിക് ക്യാമറകള്‍ വഴിയാണ് ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ക്ക് ദൃശ്യങ്ങള്‍ ലഭിക്കുക. ചന്ദ്രന്റെ ഉപരിതലത്തിന്റെ ത്രീഡി രൂപം ലഭിക്കുന്നതോടെ റോവറിന്റെ സഞ്ചാര പാത എളുപ്പം തീരുമാനിക്കാൻ സാധിക്കും.

ഏകദേശം 27 കിലോഗ്രാം ഭാരമുള്ള റോവറിന് സൗരോര്‍ജ പാനലുകളാണ് പ്രവര്‍ത്തിക്കാൻ വേണ്ട ഊര്‍ജം നല്‍കുക. സെക്കൻഡില്‍ ഒരു സെന്റിമീറ്റര്‍ വേഗത്തിലാണ് റോവര്‍ ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുര, ആകെ അരകിലോമീറ്റര്‍ ദൂരം ഇത് സഞ്ചരിക്കുമെന്നാണ് പ്രതീക്ഷ.

ജൂലായ് 14ന് എല്‍.വി.എം.3 റോക്കറ്റിലാണ് ചന്ദ്രയാൻ 3 ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചത്. 40നാള്‍ നീണ്ട യാത്രയില്‍ യാതൊരു പ്രതിബന്ധങ്ങളുമില്ലാതെയാണ് പേടകം ചന്ദ്രനിലെത്തിയത്. ഇതിനിടെ മുന്നിലെത്താൻ ശ്രമിച്ച റഷ്യയുടെ ലൂണ 25 പേടകം തകര്‍ന്നത് ആശങ്കയുണ്ടാക്കി. എന്നാല്‍ ഒരു പിഴവുമില്ലാതെയായിരുന്നു ഇന്ത്യൻ വിജയം. മണിക്കൂറില്‍ ആറായിരത്തിലേറെ കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച പേടകത്തിന്റെ വേഗത സെക്കൻഡില്‍ രണ്ട് മീറ്ററായി കുറച്ച ശേഷമായിരുന്നു സോഫ്റ്റ് ലാൻഡിംഗ്. 4.2 കിലോമീറ്റര്‍ നീളവും 2.5 കിലോമീറ്റര്‍ വീതിയുമുള്ള സ്ഥലത്ത് എവിടെ വേണമെങ്കിലും ഇറങ്ങാമായിരുന്നു. ലാൻഡിംഗിന് രണ്ട് മണിക്കൂര്‍ മുമ്ബ് ബംഗളുരുവിലെ ഐ എസ് ആര്‍ ഒ ടെലിമെട്രി ആൻഡ് ട്രാക്കിംഗ് കമാൻഡ് നെറ്റ്‌വര്‍ക്കിലെ ശാസ്‌ത്രജ്ഞര്‍ 19മിനുട്ട് നീളുന്ന സങ്കീര്‍ണമായ ലാൻഡിംഗ് പ്രക്രിയയ്‌ക്കുള്ള കമാൻഡുകള്‍ പേടകത്തിലേക്ക് അയച്ചു. അതിന് ശേഷം പേടകത്തിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് സോഫ്റ്റ്‌വെയര്‍ നിയന്ത്രണം ഏറ്റെടുത്തു. ഇറങ്ങാൻ തടസമായ ഗര്‍ത്തങ്ങളും പാറക്കെട്ടുകളുമൊക്കെ സ്വയം കണ്ടെത്താനും ഒഴിവാക്കാനും സുരക്ഷിതമായ സ്ഥലത്ത് കൃത്യമായി ലാൻഡ് ചെയ്യാനും ഈ സോഫ്റ്റ്‌വെയര്‍ സഹായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *