20/3/23
ദേവികുളം :ദേവികുളം തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ എ.രാജ സുപ്രീം കോടതിയെ സമീപിക്കും.ഇതിനായി സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നല്‍കി. കിര്‍ത്താഡ്‌സ് രേഖകള്‍ പരിശോധിച്ചശേഷം അപ്പീല്‍ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.
അതേസമയം, ദേവികുളത്തെ എം എല്‍ എയായിരുന്നു എസ് രാജേന്ദ്രനെ മാറ്റിയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എ രാജയ്ക്ക് അവസരം നല്‍കിയകത്. ഇതോടെ സി പി എം ജില്ലാ നേൃതൃത്വത്തിനെതിരെ ആരോപണവുമായി രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എ രാജയ്ക്ക് 7842 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. 2016ല്‍ രാജേന്ദ്രന്‍ 5782 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. 2006 മുതല്‍ ദേവികുളത്തെ പ്രതിനിധീകരിച്ചത് എസ് രാജേന്ദ്രനായിരുന്നു.
ദേവികുളം പട്ടികജാതി സംവരണ മണ്ഡലമായിരുന്നു. ഈ മണ്ഡലത്തില്‍ മത്സരിക്കാന്‍ രാജ തെറ്റായ രേഖകള്‍ സമര്‍പ്പിച്ചെന്നാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ഡി കുമാറാണ് കോടതിയെ സമീപിച്ചത്. സംവരണ സീറ്റില്‍ എ രാജയ്ക്ക് മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.
രാജ ഹിന്ദു വിഭാഗത്തില്‍പ്പെട്ടയാളാണെന്ന് പറയനാകില്ല എന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. രാജയുടെ നാമനിര്‍ദ്ദേശം അന്ന് തന്നെ റിട്ടേണിംഗ് ഓഫീസര്‍ തള്ളേണ്ടതായിരുന്നു. ഹിന്ദു പറയ സമുദായത്തില്‍പ്പെട്ടയാളല്ല എ രാജയെന്ന് വ്യക്തമാകുന്നു. അതുകൊണ്ട് പട്ടികജാതി സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യനല്ല. അതുകൊണ്ട് ദേവികുളത്തെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കുകയാണെന്ന്് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.
ഹര്‍ജിയില്‍ യു ഡി എഫ് മുന്നോട്ടുവച്ച വാദങ്ങള്‍ ഇങ്ങനെയായിരുന്നു. ക്രിസ്തുമത വിശ്വാസകളായ അന്തോണി- എസ്തര്‍ ദമ്പതികളുടെ മകനായാണ് എ രാജ ജനിച്ചതെന്നും ക്രിസ്ത്യാനിയായി ജീവിക്കുന്ന ആളാണെന്നുമാണ്. എ രാജയുടെ ഭാര്യ ഷൈനിപ്രിയയും ക്രിസ്തുമത വിശ്വാസിയാണെന്നും ഇരുവരുടെയും വിവാഹം ക്രിസ്തുമത വിശ്വാസ പ്രകാരമാണ് നടന്നതെന്നും വാദിച്ചു.ഈ വാദമാണ് കോടതി അംഗീകരിച്ചത്.
അതേസമയം യുഡിഫ് സ്ഥാനാർഥിയായിരുന്ന ഡി. കുമാറിനെ കോൺഗ്രസ്സ് നേതാക്കൾ അഭിനന്ദിച്ചു.