കാസര്‍കോട്ട് രണ്ടുപേര്‍ക്ക് പന്നിപ്പനി(H1N1); ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്1 min read

5/7/22

കാഞ്ഞങ്ങാട്: ജില്ലയില്‍ രണ്ടുപേര്‍ക്ക് എച്ച്1എന്‍1. (പന്നിപ്പനി.). രണ്ടുവര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് പന്നിപ്പനി സ്ഥിരീകരിക്കുന്നത്. തൃക്കരിപ്പൂര്‍ താലൂക്കാസ്പത്രിയില്‍ പനിയുമായി എത്തിയവരില്‍ ലക്ഷണം തോന്നിയ ഏഴുപേരുടെ സാമ്പിളെടുത്ത് പരിശോധിച്ചതിലാണ് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്‍ഫ്ളുവെന്‍സ എ എന്ന ഗ്രൂപ്പില്‍പെട്ട വൈറസാണ് എച്ച്1 എന്‍1. പന്നികളിലാണ് സാധാരണ ഇത് കൂടുതലായി കണ്ടുവരുന്നത്. പന്നികളുമായി അടുത്തിടപഴകുന്ന ആളുകളിലേക്ക് അസുഖം പകരാനുള്ള സാധ്യതയുണ്ട്. ഡെങ്കിപ്പനിയും എലിപ്പനിയും തക്കാളിപ്പനിയും മലേറിയയും മഞ്ഞപ്പിത്തവും പടരുന്നുണ്ട്. ജില്ലയില്‍ എച്ച്1എന്‍1. (പന്നിപ്പനി) സ്ഥിരീകരിച്ചതോടെ അതിജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

രോഗലക്ഷണങ്ങള്‍

പനി, ശരീരവേദന, തൊണ്ടവേദന, കഫമില്ലാത്ത വരണ്ട ചുമ, ക്ഷീണം, വയറിളക്കം. മിക്കവരിലും ഒരു സാധാരണ പനിപോലെ നാലോ അഞ്ചോ ദിവസംകൊണ്ട് ഭേദമാകും. എന്നാല്‍ ചിലരില്‍ അസുഖം ഗുരുതരമാവാന്‍ ഇടയുണ്ട്. ശ്വാസകോശത്തിലെയും തലച്ചോറിലെയും അണുബാധ, നിലവിലുള്ള അസുഖങ്ങള്‍ ഗുരുതരമാകുക എന്നിവയാണ് രോഗത്തിന്റെ സങ്കീര്‍ണതകള്‍.

രോഗം പകരുന്നത് വായു വഴി

രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും വൈറസ് അന്തരീക്ഷത്തില്‍ പടര്‍ന്ന് മറ്റൊരാളിലെത്തുന്നു. ഏകദേശം ഒരു മീറ്റര്‍ ചുറ്റളവില്‍ വൈറസ് വ്യാപിക്കാന്‍ സാധ്യതയുണ്ട്. ആ പരിസരത്തുള്ള വസ്തുക്കളിലും വൈറസ് നിലനില്‍ക്കാന്‍ ഇടയുണ്ട്. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റു ഗുരുതര രോഗമുള്ളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു. മാസ്‌ക് ധരിക്കല്‍, കൈ കഴുകല്‍ തുടങ്ങി കോവിഡ് കാലത്ത് കൈക്കൊണ്ട മുന്‍കരുതലുകളെല്ലാം എടുക്കണം.

ആറു മാസം, പനിച്ചത് 1.06 ലക്ഷം പേര്‍ക്ക്

മാസ്‌ക് അഴിച്ചുവച്ചപ്പോള്‍ പനി കൂടുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. ഇതു തെളിയിക്കുന്നതാണ് കഴിഞ്ഞവര്‍ഷത്തേയും ഈ വര്‍ഷത്തേയും പനിക്കണക്ക്. കഴിഞ്ഞ വര്‍ഷം ജനുവരിമുതല്‍ ജൂണ്‍വരെ പനിച്ചത് 52,040 പേര്‍ക്കാണ്. എന്നാല്‍ ഇക്കുറി ഈ കാലയളവില്‍ പനിച്ചത് 1,06,068 പേര്‍ക്ക്.

Leave a Reply

Your email address will not be published. Required fields are marked *