23/6/23
കൊച്ചി :കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റുചെയ്തു.കേസിലെ രണ്ടാം പ്രതിയായ സുധാകരനെ രാവിലെ 11 മണി മുതല്‍ കളമശേരിയിലെ ഓഫീസില്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത് വരികയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ അദ്ദേഹം ഹൈക്കോടതിയില്‍ നിന്ന് മുൻകൂര്‍ ജാമ്യം നേടിയ സാഹചര്യത്തില്‍ 50,000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ജാമ്യം അനുവദിക്കും.
മോൻസണ്‍ മുഖ്യപ്രതിയായ തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയാണ് കെ. സുധാകരൻ. കേസില്‍ രഹസ്യമൊഴി നല്‍കിയ വ്യക്തിയാണ് പ്രധാനസാക്ഷി. സംഭവദിവസം മോൻസണിന്റെ വീട്ടില്‍ വച്ച് സുധാകരൻ പണം കൈപ്പറ്റുന്നത് കണ്ടെന്നാണ് മൊഴി. ഈ സാക്ഷിയുമായി മോൻസണ്‍ ഡല്‍ഹിയ്ക്ക് പോയതിനുള്ള തെളിവും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
സുധാകരന്റെ മദ്ധ്യസ്ഥതയില്‍ താൻ 25 ലക്ഷം രൂപ മോൻസണിന് നല്‍കിയെന്ന് പരാതിക്കാരില്‍ ഒരാളായ അനൂപിന്റെ മൊഴിയുണ്ട്. ഇതില്‍ പത്ത് ലക്ഷം രൂപ സുധാകരന് അനൂപ് മടങ്ങിയ ഉടനെ തന്നെ കൈമാറുന്നത് കണ്ടെന്നാണ് മോൻസണിന്റെ മുൻ ഡ്രൈവര്‍ അജിത്തും ജീവനക്കാരായ ജെയ്‌സണും ജോഷിയും നല്‍കിയ മൊഴി.
അതേസമയം ക്രെെംബ്രാഞ്ചിന് മുന്നില്‍ ഹാജരാക്കുന്നതിന് മുൻപ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിച്ച കെ സുധാകരൻ. കെെക്കൂലി വാങ്ങാത്ത രാഷ്‌ട്രീയക്കാരനാണ് താനെന്നും അതുകൊണ്ട് ആരെയും ഭയപ്പെടുന്നില്ലെന്നും പറഞ്ഞിരുന്നു. ‘എനിയ്ക്ക് ഞാൻ ചെയ്ത കാര്യങ്ങള്‍ ബോധ്യമുണ്ട്. ഒരു അറസ്റ്റിലും ആശങ്കയില്ല. എനിയ്ക്ക് മുൻകൂര്‍ ജാമ്യമുണ്ട്.’- അദ്ദേഹം പറഞ്ഞു.