തിരുവനന്തപുരം :KTU മുൻ വിസി സിസ തോമസിന് എതിരായുള്ള സർക്കാരിന്റെ അച്ചടക്ക നടപടി റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നു.
സിസാ തോമസ് സർക്കാർ എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പലായി കഴിഞ്ഞ മാർച്ചിൽ വിരമിച്ചുവെങ്കിലും അച്ചടക്ക നടപടി യുടെ ഭാഗമായി പെൻഷൻ അനുകൂല്യങ്ങൾ പൂർണ്ണമായും നിഷേധിച്ചിരിക്കുകയാണ്.
മുൻ വൈസ് ചാൻസലർ രാജശ്രീയുടെ നിയമനം സുപ്രീം കോടതി അസാധു ആക്കിയതിനെ തുടർന്നാണ് ഗവർണ്ണർ യൂണിവേഴ്സിറ്റി ചട്ടങ്ങൾ പ്രകാരവും, യുജിസി ചട്ടങ്ങൾ പ്രകാരവും സിസ തോമസിനെ താൽകാലിക വൈസ് ചാൻസലർ ആയി നിയമിച്ചത്.
ഇതിനെതിരെ സർക്കാർ ഹൈക്കോടതിയ സമീപിച്ചപ്പോൾ,സിസയുടെ നിയമനം നിയമപരമാണെന്ന് കോടതി വിധിച്ചിരുന്നു. അതിനു ശേഷമാണ് സർക്കാരിന്റെ അനുമതി കൂടാതെ വൈസ് ചാൻസലർ സ്ഥാനം ഏറ്റെടുത്തു എന്നു ആരോപിച്ചു അവർക്ക് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
തനിക്കെതിരായുള്ള സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസിനെതിരെ സിസാ തോമസ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണലിനെ സമീപിച്ചെങ്കിലും ശിക്ഷ നടപടികൾ തുടരാമെന്ന് ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സിസ തോമസ് ഹൈക്കോടതിയെ സമീപിച്ചത്.
ഹർജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബഞ്ച് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് നിയമപരമായി നിലനിൽക്കില്ലെന്നും , സിസ തോമസിനെ ചാൻസലർ നിയമിച്ചത് യൂണിവേഴ്സിറ്റി ചട്ടങ്ങളും, യുജിസി ചട്ടങ്ങളും അനുസരിച്ചാണെന്നും ഉത്തരവിട്ടു.
പ്രസ്തുതവിധിയ്‌ക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ സർക്കാർ അഡ്വക്കേറ്റ് ജനറലിന് നിർദ്ദേശം നൽകിയിട്ടുള്ളതായി വിവരാവകാശ നിയമപ്രകാരം സിസാ തോമസിനെ അറിയിക്കുകയായിരുന്നു.
ഗവർണറോടുള്ള പക തീർക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഇപ്പോഴത്തെ നടപടിയെന്ന് ആക്ഷേപമുണ്ട്.
ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി ഡോ. സജി ഗോപിനാ ഥിനാണ് KTU വിന്റെ ചുമതല നൽകിട്ടുള്ളത്.
സർവ്വകലാശാല നിയമ പ്രകാരം ആറുമാസത്തിൽ കൂടുതൽ ഇവിടെ താൽക്കാലിക വിസി തുടരാൻ പാടില്ലെന്ന് ചട്ടമുണ്ട്.എന്നാൽ കഴിഞ്ഞ 10 മാസമായി സജി ഗോപിനാഥ് KTU വിസി യായി തുടരുന്നത് ചട്ട വിരുദ്ധമാണെന്നും അനധികൃതമാണെന്നും ചൂണ്ടികാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും സർക്കാരിനും കത്ത് നൽകിയിട്ടുംബദൽ നടപടികൾ സ്വീകരിച്ചിട്ടില്ല.