കയർ മേഖലയിൽ ഉണ്ടായത് വലിയ ഉണർവ്: മന്ത്രി പി. രാജീവ്1 min read

 

തിരുവനന്തപുരം :ഉൽപാദനത്തിലും സംഭരണത്തിലും വർദ്ധനവുമായി കയർ മേഖലയിൽ വലിയ ഉണർവാണ് ദൃശ്യമാകുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കയർ ഡിവൈഡർ, കൊക്കോഓറ, ഡിജിറ്റൽ കയർ റണ്ണേജ് മീറ്റർ, കൊക്കോനർച്ചർ, ട്രൈകോപ്പിത്ത്- പ്രോ എന്നീ അഞ്ച് ഉൽപ്പന്നങ്ങളുടെ ലോഞ്ചിങ്ങും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. വിപണിക്കാവശ്യമായ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. ഉൽപ്പന്നങ്ങളിലെ വൈവിധ്യവൽക്കരണത്തിലൂടെയാണ് ഇത് സാധ്യമാക്കുക. വികസിപ്പിക്കുന്ന സാങ്കേതികവിദ്യകൾ കൈമാറി അത് ഉൽപ്പന്നങ്ങളായി മാറ്റാനുള്ള ശ്രമമാണ് ഉണ്ടാവേണ്ടതെന്നും മന്ത്രി പറഞ്ഞു.

പരമ്പരാഗതമായ റോഡ് നിർമ്മാണത്തിൽ നിന്നും വ്യത്യസ്തമായി എൻ സി ആർ എം ഐ വികസിപ്പിച്ചെടുത്ത ചെലവ് ചുരുങ്ങിയ സാങ്കേതിക വിദ്യയാണ് കയർ ഡിവൈഡർ. പരിമിത മണ്ണിൻ്റെ ആവശ്യകത, വെള്ളം ആഗീരണം ചെയ്ത് സൂക്ഷിക്കുവാനുള്ള കഴിവ്, സൗന്ദര്യവത്കരണം എന്നിവ ഇതിൻ്റെ പ്രത്യേകതകളാണ്. കൊക്കോഓറ എന്ന എയർഫ്രഷ്‌നർ, കയർപിത്തും സസ്യങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത എസ്സെൻഷ്യൽ ഓയിലും കൊണ്ട് നിർമ്മിതമായതാണ്. ജെൽ, ഫൈബർ, സാഷേ, ഗ്രാനുലേറ്റ്സ്, വെന്റ് ക്ലിപ്സ് എന്നീ അഞ്ച് വ്യത്യസ്ത രൂപത്തിൽ കൊക്കോഓറ ലഭ്യമാണ്. കയറിൻ്റെ റണ്ണേജ് ഒരു മിനിട്ടിനുള്ളിൽ നിർണ്ണയിക്കുവാൻ സാധിക്കുന്ന ഉപകരണമാണ് ഡിജിറ്റൽ കയർ റണ്ണേജ് മീറ്റർ. വിവിധയിനം കയറുകളുടെ റണ്ണേജുകൾ ഉയർന്ന കൃത്യതയോടുകൂടി എൽസിഡി ഡിസ്പ്ലേ വഴി തിട്ടപ്പെടുത്തുവാൻ സഹായിക്കുന്നു. ചെടികളുടെ വളർച്ചയ്ക്ക്‌ ആവശ്യമായ ജൈവ നടീൽ മിശ്രിതമാണ് കോക്കോനർച്ചർ. പൊടിച്ച കരിക്കിൻ തൊണ്ട്, കയർപിത്ത്, ചാണകപ്പൊടി, മിത്രകുമിൾ എന്നിവ ഒരു പ്രത്യേക അനുപാതത്തിൽ മണ്ണിൻ്റെ അളവ് പരിമിതപ്പെടുത്തി കൊണ്ടാണ് ഈ ഉല്പന്നം വികസിപ്പിച്ചെടുത്തത്. ട്രൈക്കോപിത്ത് പ്രോ – കയർപിത്തും ടെൻഡർ കോക്കനട്ട് പൊടിച്ച മിശ്രിതവും ഉപയോഗിച്ചുള്ള കമ്പോസ്റ്റിങ് പ്രക്രിയ വേഗത്തിലാക്കും. ട്രൈക്കോഡെർമ ആസ്പെറില്ലം എന്ന ഫംഗസിന്റെ ഉചിതമായ ഉപയോഗമാണ് ഈ ഉല്പന്നത്തിന്റെ പ്രത്യേകത.

ചടങ്ങിൽ വി.കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, പാതിരപ്പള്ളി വാർഡ് കൗൺസിലർ എം. എസ് കസ്തൂരി, കയർഫെഡ് പ്രസിഡൻ്റ് ടി.കെ ദേവകുമാർ, കെ എസ് സി ഡബ്ല്യു ഡബ്ല്യു എഫ് ബി ചെയർമാൻ കെ.കെ ഗണേശൻ, കയർ വികസന വകുപ്പ് ഡയറക്ടർ ആനി ജൂലാ തോമസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *