കേരള അസിസ്റ്റൻറ് നിയമനം;മുൻ വിസി ഉൾപ്പടെയുള്ളവർക്കെതിരെയുള്ള പ്രോസിക്യൂഷൻ കേസ് –എഴുതി തള്ളാനുള്ള സർക്കാർ നീക്കം പാളി — പുനരന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവ്;സിബിഐ അന്വേഷണം വേണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

8/6/22

തിരുവനന്തപുരം :കേരള അസിസ്റ്റൻറ് നിയമനം– മുൻ വിസി ഉൾപ്പടെയുള്ളവർക്കെതിരെയുള്ള പ്രോസിക്യൂഷൻ കേസ് എഴുതി തള്ളാനുള്ള സർക്കാർ നീക്കം പാളി
പുനരന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവ്.

40000 ഉത്തരക്കടലാസ് കാണാതായതിന് ഉത്തരവാദികളെ കണ്ടെത്താൻ ആകില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ.

കേസ്, CBI യ്ക്ക് കൈമാറാൻ നിർദ്ദേശം നൽകണമെന്ന് ഗവർണർക്ക് നിവേദനം.

40000 ഒ. എം. ആർ ഉത്തരക്കടലാസുകൾ നശിപ്പിച്ച ശേഷം 2008 ൽ കേരള സർവകലാശാലയിൽ ഇരുന്നൂറോളം അസിസ്റ്റൻറ് മാരെ നിയമിച്ചതിന് ഉത്തരവാദികളായവരെ കണ്ടെത്താനാവില്ലെന്നും ഉത്തരക്കടലാസുകൾ കാണാതയതിന് തെളിവുകൾ ലഭ്യമല്ലാത്തതുകൊണ്ട് കേസ് എഴുതി തള്ളണമെന്നും സംസ്ഥാന ക്രൈംബ്രാഞ്ച്, തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ട്‌ കോടതി അംഗീകരിച്ചില്ല.ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിന് ഉത്തരവാദികളെ കണ്ടെത്തുന്നതിന് പുനരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാൻ തിരുവന്തപുരം വിജിലൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ നിർദ്ദേശച്ചു.സർക്കാരിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് കേസ് എഴുതിതള്ളാൻ തീരുമാനിച്ചത്.

ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണം ഹൈക്കോടതിയുടെ ഉത്തരവിന് വിരുദ്ധമാണെന്നും കോടതി നിർദ്ദേശിച്ച ആദ്യ റിപ്പോർട്ടിലെ ന്യൂനതകൾ പരിഹരിക്കുന്നതിന് പകരം വളരെ ഉദാസീനമാ യാണ് ക്രൈം ബ്രാഞ്ച് പുതിയ റിപ്പോർട്ട്‌ സമർപ്പിച്ചിരിക്കുന്നതെന്നും,റിപ്പോർട്ട്‌ അപൂർണ മായത് കൊണ്ട് തീരികെ ഏൽപ്പിച്ചു് മൂന്ന് മാസത്തിനുള്ളിൽ ഹൈക്കോടതി നിർദ്ദേശിച്ചത് പ്രകാരമുള്ള റിപ്പോർട്ട്‌ വിജിലൻസ് കോടതിക്ക് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു

കേരള സർവകലാശാല
വി സിയായിരുന്ന ഡോ:
എം. കെ.രാമചന്ദ്രൻ നായർ, പ്രോ-വൈസ് ചാൻസലർ ഡോ: വി.ജയ പ്രകാശ്,രജിസ്ട്രാർ കെ.എ.ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളായിരുന്ന അഡ്വ:എ.എ.റഷീദ്, ബി. എസ്. രാജീവ്,കെ.എ. ആൻഡ്രൂ, എം.പി. റസ്സൽ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ക്രൈംബ്രാഞ്ച് നേരത്തെ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്. എന്നാൽ പ്രതികൾ ഹൈക്കോടതിയെ സമീപിച്ച് കുറ്റപത്രം റദ്ദാക്കി.നിയമനം ലഭിച്ചവരെകൂടി എതിർ കക്ഷികളാക്കി പുനരന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ പുതുതായി ഫയൽ ചെയ്യാൻ  ഹൈക്കോടതി ജസ്റ്റിസ്. കമാൽ പാഷ ഉത്തരവിട്ടിരുന്നു.പുനരന്വേ ഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീൽ നിലനിൽക്കില്ലെന്ന നിയമോപദേശം ലഭിച്ചതുകോണ്ട് പുനരന്വേഷണം നടത്തി കുറ്റപത്രം നൽകുന്നതിനു പകരം കേസ് എഴുതിത്തള്ളാൻ ക്രൈംബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു.
അന്വേഷണ ചുമതലയുണ്ടായിരുന്ന ഡി.വൈ.എസ്.പി സർവീസിൽ നിന്നും പിരിയുന്നതിനു തൊട്ടുതലേന്നാൾ കേസ് എഴുതി തള്ളിക്കൊണ്ടുള്ള റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. പരാതിക്കാരനായ മുൻ സെനറ്റ് അംഗം സുജിത്. S. കുറുപ്പിന്റെ മൊഴിപോലും രേഖപെടുത്താതെ അതീവ രഹസ്യമായിട്ടാണ് റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിച്ചത്. പോലിസ് വകുപ്പിൽ നിന്ന് തന്നെ വിവരം അറിഞ്ഞ ഉടൻ സുജിത്.എസ്.കുറുപ്പ്
അഡ്വ.മൃദുൽ ജോൺ മാത്യു മുഖേന തടസഹർജ്ജി ഫയൽ ചെയ്യുകയായിരുന്നു.

കേസ് പുനരന്വേഷണം നടത്തിയാലും ഉത്തരകടലാസ് കണ്ടെത്താനോ ഉത്തരക്കടലാസ് നശിപ്പിച്ചതിന് ഉത്തരവാദികളെ കണ്ടെത്താനോ സാധിക്കില്ലെന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ നിലപാട്

ഉപലോകായുക്ത ജസ്റ്റിസ് എൻ.കൃഷ്ണൻ നായർ, ജസ്റ്റിസ് ശശിധരൻ, ഹൈക്കോടതി നിയോഗിച്ച ജഡ്ജ് സുകുമാരൻ കമ്മീഷൻ എന്നിവർ ഉത്തരക്കടലാസ് നശിപ്പിച്ചതിന് ഉത്തരവാദികൾക്കെതിരെ ശിക്ഷ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.കേസിന് ആസ്പദമായ നിയമന ങ്ങൾ നടന്നത് 2008ലാണ്. പരീക്ഷ എഴുതാത്തവർ പോലും റാങ്ക് പട്ടികയിൽ ഇടംപിടിച്ചുവെന്നും ഉത്തരക്കടലാസുകൾ നശിപ്പിച്ചശേഷം ഉയർന്ന റാങ്കുകൾ നൽകിയതായും , മാർക്ക്‌ സൂക്ഷിച്ചിരുന്ന വിസി യുടെ ലാപ് ടോപ് മോഷണം പോയതായും ഉപ ലോകയുക്ത അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.40000
പേർ എഴുതിയ OMR പരീക്ഷയിൽ 2401 പേരുടെ ഹ്രസ്വ പട്ടിക തയ്യാറാക്കി ഇന്റർവ്യു നടത്തി 1401 പേരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.181 പേർക്ക് നിയമനം നൽകി.തുടർന്ന് ലോകയുക്ത നിയമനങ്ങൾ സ്റ്റേ ചെയ്യുകയായിരുന്നു.

പ്രസ്തുത കേസാണ് എഴുതിത്തള്ളാൻ ക്രൈംബ്രാഞ്ച് ഇപ്പോൾ റിപ്പോർട്ട് നൽകിയത്. കേസുമായി ബന്ധപ്പെട്ട അസിസ്റ്റന്റ്മാരുടെ നിയമനങ്ങൾ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ശരിവച്ച കാര്യവും എഴുതി തള്ളുന്നതിനുകാരണമായി റിപ്പോർട്ടിൽ പറയുന്നു.

സിപിഎം സഹയാത്രികരുടെ ബന്ധുജനങ്ങൾക്ക്    നിയമനം നൽകുന്നതിന് ഉത്തരക്കടലാസുകൾ നശിപ്പിച്ച സംഭവത്തിന് ഉത്തരവാദികളെ സംസ്ഥാന ക്രൈംബ്രാഞ്ചിന് കണ്ടെത്താനാകാത്ത സാഹചര്യത്തിൽ കേസ് സിബിഐ യ്ക്ക് കൈമാറാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി  ഗവർണർക്ക് നിവേദനം നൽകി .

അസിസ്റ്റന്റ് നിയമനം ശരി വെച്ച സിംഗിൾബെഞ്ച് വിധിക്കെതിരായ അപ്പീൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *