15/9/22
തിരുവനന്തപുരം :വിവാദമായ ലോകയുകത ബിൽ ഉൾപ്പെടെ 12ബില്ലുകൾ ഗവർണരുടെ ഓഫീസിൽ എത്തി.ബില്ലുകള്‍ എത്തിയപ്പോള്‍ പക്ഷേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്ഥലത്തില്ല.
18നു രാവിലെ മടങ്ങിയെത്തിയ ശേഷം അദ്ദേഹം ബില്ലുകള്‍ വിശദമായി പരിശോധിക്കും. ആവശ്യമെങ്കില്‍ നിയമോപദേശം തേടും. സംശയമുള്ള കാര്യങ്ങളില്‍ സര്‍ക്കാരിനോട് വിശദീകരണം തേടണമെങ്കില്‍ അതു ചെയ്യും. രാഷ്ട്രപതിയുടെ അംഗീകാരം വേണ്ട വ്യവസ്ഥകള്‍ ബില്ലില്‍ ഉണ്ടെങ്കില്‍ അക്കാര്യത്തിലും ഗവര്‍ണര്‍ തീരുമാനമെടുക്കും.
ബില്ലുകള്‍ നിയമസഭ പാസാക്കിയ ശേഷം നിയമസഭാ സെക്രട്ടേറിയറ്റ് പരിശോധിച്ച് പിഴവില്ലെന്ന് ഉറപ്പാക്കി അച്ചടിക്കുകയും അതില്‍ സ്പീക്കര്‍ ഒപ്പു വയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ നിയമ വകുപ്പിന്റെ വിശദ പരിശോധന പൂര്‍ത്തിയാക്കിയാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വഴി ഇന്നലെ രാജ്ഭവനില്‍ എത്തിയത്. സ്പീക്കറുടെ ഒപ്പിനു താഴെ ഗവര്‍ണര്‍ ഒപ്പു വച്ചാലേ ബില്‍ നിയമമായി മാറുകയുള്ളൂ.
കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രനെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തിലും ഗവര്‍ണര്‍ തിരികെയെത്തിയ ശേഷമായിരിക്കും തീരുമാനം. കേരള സര്‍വകലാശാലാ വിസിയെ തിരഞ്ഞെടുക്കുന്നതിനു കമ്മിറ്റിയെ നിയോഗിച്ചെങ്കിലും തുടര്‍ നടപടികള്‍ ഊര്‍ജിതപ്പെടുത്താനും ഗവര്‍ണറുടെ അനുമതി വേണം