മുൻ തീരുമാനത്തിൽ ഉറച്ച് കേരള സെനറ്റ്;സെർച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കില്ല1 min read

4/11/22

തിരുവനന്തപുരം :വൈസ്ചാൻസലർ നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഗവർണറുടെ ഉത്തരവ് പിൻവലിക്കാതെ സെർച്ച് കമ്മിറ്റിയിലേയ്ക്കുള്ള സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കേണ്ടതില്ലെന്ന് കേരള സർവകലാശാലയുടെ ഇന്ന് ചേർന്ന സ്പെഷ്യൽ സെനറ്റ് യോഗം തീരുമാനിച്ചു.

ഗവർണറുടെ നടപടി ചോദ്യം ചെയ്യുന്ന തീരുമാനം കൈക്കൊള്ളാൻ പാടില്ലെന്നും സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ തെരഞ്ഞെടുക്കണമെന്നും യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടുവെങ്കിലും, എൽഡിഎഫ് അംഗങ്ങൾ ഗവർണറുടെ കമ്മിറ്റി രൂപീകരണം റദ്ദാക്കണമെന്ന മുൻ സെനറ്റ് തീരുമാനത്തിൽ ഉറച്ചുനിന്നു.

ഗവർണർക്കെതിരെ തീരുമാനം കൈക്കൊള്ളുന്നതിനേയും സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തെരഞ്ഞെടുക്കാതെ വിസി നിയമനം നീട്ടിക്കൊണ്ടുപോകുന്നതിനേയും ഹൈക്കോടതി കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. എന്നാൽ ഗവർണറുടെ നടപടിയ്ക്കെതിരെയുള്ള സെനറ്റിന്റെ മുൻ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകുന്നത് സിപിഎമ്മിന് രാഷ്ട്രീയമായി ക്ഷീണം ചെയ്യുമെ ന്നുള്ളതുകൊണ്ട് സെന റ്റിന്റെ മുൻ തീരുമാനത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് ഇന്ന് രാവിലെ എകെജി സെന്ററിൽ വിളിച്ചുചേർത്ത എൽഡിഎഫ് സെനറ്റ് അംഗങ്ങളുടെ യോഗത്തിൽ നിർദ്ദേശം നൽകി. തുടർന്നാണ് അവർ യോഗത്തിൽ പങ്കെടുത്തത്.

ഇന്ന് ചേരുന്ന സ്പെഷ്യൽ സെനറ്റ് യോഗം സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ തെരഞ്ഞെടുക്കുമെന്ന് മന്ത്രി R. ബിന്ദു നേരത്തെ പ്രഖ്യാപിച്ചിരുന്നു വെങ്കിലും സെനറ്റ് മന്ത്രിയുടെ നിലപാട് ചെവികൊണ്ടില്ല.

വിസി യെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസമാണ്. ഓഗസ്റ്റ് 5 ന് രൂപീകരിച്ച സെർച്ച് കമ്മിറ്റിയുടെ കാലാവധി ഗവർണർ മൂന്ന് മാസം കൂടി നീട്ടിയിരിക്കുകയാണ്.സെ നറ്റിന്റെ പ്രതിനിധിഇല്ലാത്തതുകൊണ്ട് വിസി നിയമനത്തിന് പ്രാരoഭമായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല.

ഗവർണർ പുറത്താക്കിയ രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ ഉൾപ്പെടെ 15 സെനറ്റ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തില്ല. 50 പേർ പ്രമേയത്തെഅനുകൂലിച്ചും ഏഴു പേർ പ്രതികൂലിച്ചും നിലപാട് വ്യക്തമാക്കി.

വിസി യുടെ ചുമതല വഹിക്കുന്ന ആരോഗ്യ സർവകലാശാല വിസി ഡോ:മോഹൻ കുന്നുമ്മേലിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

Leave a Reply

Your email address will not be published. Required fields are marked *