ഹാസ്യത്തിന്റെ സുൽത്താൻ വിടവാങ്ങി, മണ്മറഞ്ഞത് മലബാറിന്റെ ശുദ്ധ ഹാസ്യം1 min read

26/4/23

കോഴിക്കോട് :ഹാസ്യത്തിന്റെ സുൽത്താൻ വിടവാങ്ങി.76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. ഈ മാസം 24ന് മലപ്പുറം കാളികാവ് പൂങ്ങാട് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ഉദ്ഘാടന ചടങ്ങിനിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് മാമുക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ തലച്ചോറിലേക്കുള്ള രക്തസ്രാവം കൂടി ബോധം നഷ്‌ടമായതോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. മരുന്നുകളോട് പ്രതികരിക്കാതിരുന്ന അദ്ദേഹത്തിന്റെ നില അല്‍പം മുൻപ്   വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

1946 ജൂലായ് 5ന് കോഴിക്കോടാണ് മാമുക്കോയ ജനിച്ചത്. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോൾ തന്നെ നാടകപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. തുടര്‍ന്ന് നാടകത്തില്‍ നിന്ന് സിനിമയിലേക്കെത്തി. 1979ല്‍ പുറത്തിറങ്ങിയ അന്യരുടെ ഭൂമി ആയിരുന്നു ആദ്യ സിനിമ. തുടര്‍ന്ന് സിബി മലയില്‍ സംവിധാനം ചെയ‌്ത ദൂരെ ദൂരെ ഒരു കൂട്ടാം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി. മോഹന്‍ലാല്‍ നായകനായ ഈ ചിത്രത്തിലെ അറബിക് മുന്‍ഷി എന്ന മാമുക്കോയ അവതരിപ്പിച്ച വേഷം ഹിറ്റാവുകയായിരുന്നു. തുടര്‍ന്നങ്ങോട്ട് സത്യന്‍ അന്തിക്കാടിന്റെയും പ്രിയദര്‍ശന്റെയും ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അളവറ്റ് ചിരിപ്പിക്കുകയായിരുന്നു മാമുക്കോയ.

റാംജി റാവ് സ്പീക്കിംഗ് എന്ന സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിന്റെ കന്നിചിത്രത്തിലെ ഹംസക്കോയയെ ആര്‍ക്കാണ് മറക്കാന്‍ സാധിക്കുക. ഇതിലെ ബാലര്‍ഷ്‌ണാ…എന്ന ഡയലോഗ് ഇന്നും യുവതലമുറ ആഘോഷിക്കുന്ന വാക്കുകളിലൊന്നാണ്. ഈ സോഷ്യല്‍ മീഡിയ യുഗത്തിലും തഗ്ഗ് ഡയലോഗുകളില്‍ മാമുക്കോയ പറഞ്ഞതിലപ്പുറം പറയാന്‍ ആര്‍ക്കാണ് സാധിച്ചിട്ടുള്ളത്.

നാടോടിക്കാറ്റിലെ ഗഫൂര്‍, സന്ദേശത്തിലെ എ.കെ പൊതുവാള്‍, ചന്ദ്രലേഖയിലെ പലിശക്കാരന്‍ മാമ, വെട്ടത്തിലെ ഹംസക്കോയ/ രാമന്‍ കര്‍ത്താ, മഴവില്‍ക്കാവടിയിലെ കുഞ്ഞിഖാദര്‍, രാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, വരവേല്‍പ്പിലെ ഹംസ, പ്രാദേശിക വാര്‍ത്തകളിലെ ജബ്ബാര്‍, കണ്‍കെട്ടിലെ ഗുണ്ട കീലേരി അച്ചു, ഡോക്ടര്‍ പശുപതിയിലെ വേലായുധന്‍ കുട്ടി, തലയണമന്ത്രത്തിലെ കുഞ്ഞനന്ദന്‍ മേസ്‌തിരി, നരേന്ദ്രന്‍ മകന്‍ ജയകാന്തനിലെ നമ്ബീശന്‍, കളിക്കളത്തിലെ പൊലീസുകാരന്‍, ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ജമാല്‍, കൗതുക വാര്‍ത്തകളിലെ അഹമ്മദ് കുട്ടി, മേഘത്തിലെ കുറുപ്പ്, പട്ടാളത്തിലെ ഹംസ, മനസ്സിനക്കരയിലെ ബ്രോക്കര്‍, പെരുമഴക്കാലത്തിലെ അബ്ദു, ഉസ്ദാത് ഹോട്ടലിലെ ഉമ്മര്‍, കെ.എല്‍ 10 പത്തിലെ ഹംസകുട്ടി, ആട് 2 ലെ ഇരുമ്ബ് അബ്ദുള്ള, മരയ്ക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ അബൂബക്കര്‍ ഹാജി, കുരുതിയിലെ മൂസാ ഖാലിദ്, മിന്നല്‍ മുരളിയിലെ ഡോക്ടര്‍ നാരായണന്‍ തുടങ്ങിയവയെല്ലാം ശ്രദ്ധേയകഥാപാത്രങ്ങളാണ്. പ്രിയദര്‍ശനും സിദ്ദിഖ് ലാലുമൊക്കെ മാമുക്കോയയുടെ കോഴിക്കോടന്‍ ഹാസ്യത്തിന് മാറ്റുകൂട്ടി. സംഭാഷണത്തിലെ ഉരുളക്കുപ്പേരി മറുപടികള്‍ പലതും മാമുക്കയുടെ സംഭാവനകളായിരുന്നു.

കോഴിക്കോടന്‍ ഭാഷയും സ്വാഭാവികനര്‍മ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകള്‍ റോളിനായി ശുപാര്‍ശ ചെയ്‌ത ചരിത്രമാണ് മാമുക്കോയക്കുള്ളത്. സിനിമാനടന്‍ ആകുന്നതിന് മുമ്ബ് കല്ലായിപ്പുഴയോരത്തെ മരമില്ലുകളില്‍ ജോലിക്ക് പോയിരുന്ന കാലഘട്ടം അദ്ദേഹത്തിനുണ്ടായിരുന്നു.

2001 ല്‍ സുനില്‍ സംവിധാനം ചെയ്ത കോരപ്പന്‍ ദ ഗ്രേറ്റ്, ഇ.എം അഷ്റഫിന്റെ സംവിധാനത്തില്‍ 2023 ല്‍ പുറത്തിറങ്ങിയ ഉരു എന്നീ ചിത്രങ്ങളില്‍ നായകനായി. മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്. അരങ്ങേട്ര വേലൈ, കാസ്, കോബ്ര തുടങ്ങിയവയാണ് തമിഴ്‌ ചിത്രങ്ങള്‍.

പെരുമഴക്കാലത്തിലെ അബ്ദു എന്ന കഥാപാത്രത്തിന് 2004 ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യക ജൂറി പരാമര്‍ശം ലഭിച്ചു, ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് 2008 ല്‍ മികച്ച ഹാസ്യനടനായി തിരഞ്ഞെടുക്കപ്പെട്ടു.

അടുത്തിടെയാണ് മാമുക്കോയക്ക് അര്‍ബുദം ബാധിച്ചത്. തൊണ്ടയിലായിരുന്നു കാന്‍സര്‍. 33 റേഡിയേഷന്‍, ആറു കീമോതെറാപ്പി എന്നിവയ‌്ക്ക് വിധേയനായെങ്കിലും എല്ലാം വരുന്നിടത്തുവച്ചുകാണാം എന്ന രീതിയായിരുന്നു മാമുക്കോയ ജീവിതത്തില്‍ അനുവര്‍ത്തിച്ചത്. നമുക്ക് അസുഖം വരുമെന്നും അപ്പോള്‍ നിലവിളിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞിട്ടുള്ള മാമുക്കോയ, പ്രതിസന്ധികളെ അതിജീവിക്കണമെന്നും മാനസികാവസ്ഥയാണ് പ്രധാനമെന്നും അടിയുറച്ച്‌ വിശ്വസിച്ചു. അഷ്റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മന്‍സിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രങ്ങളിലൊന്ന്.

സുഹ്റയാണ് മാമുക്കോയയുടെ ഭാര്യ. നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ് എന്നിവര്‍ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *