പി.കെ.യശോധരൻ (1928-1974) ഇന്ന് 49-ാം ചരമവാർഷികം.. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

7/5/23

കേരളീയ നവോത്ഥാനത്തിന് ശ്രദ്ധേയമായ സംഭാവന നൽകിയ കായംകുളം പുതുപ്പള്ളി വാരാണപ്പള്ളി കുടുംബത്തിലെ കാർത്തിയാനി അമ്മയുടെയും ഓച്ചിറപുരാതന തറവാടായആന സ്ഥാനകുടുംബത്തിലെ കുഞ്ഞൻപ്പണിക്കരുടെയും മകനായി 1928 സെപ്റ്റംബർ 13-ാം തീയതി ജനിച്ചു.കായംകുളം ഗവ: ഹൈസ്കൂൾ പഠനത്തിനു ശേഷം ബിരുദ പഠനത്തിനായി കൊല്ലം ശ്രീ നാരായണ കോളേജിൽ ചേർന്നു ബി.എ.പാസ്സായി. അവിടെ പഠിക്കുന്ന ഘട്ടത്തിൽ ആർ.എസ്.പി.നേതാക്കന്മാരുമായുള്ള സൗഹൃദത്തിൽ അദ്ദേഹം തൊഴിലാളി പ്രസ്ഥാനത്തിൽ ആകൃഷ്ടനായി സംസ്ഥാന തല നേതാക്കളിൽ ഒരാളായി ഉയർന്നു വരികയും ചെയ്തു.1954-56 കാലഘട്ടത്തിൽ തിരു-കൊച്ചി അസംബ്ലിയിലേയ്ക്ക് കായംകുളം ഉൾപ്പെടുന്ന പത്തിയൂർ നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ചു.അന്നത്തെ അസംബ്ലിയിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. തിരു – കൊച്ചി നിയമസഭയിൽ പരമ്പരാഗത തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി വീറോടെ വാദിച്ച ഇദ്ദേഹം സാമുഹിക അസ്പൃശ്യത അവസാനിപ്പിക്കണമെങ്കിൽ തൊഴിലാളി വർഗ്ഗം ഉയർന്ന് വരേണ്ടതാണെന്നും,അതിനായി ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ഐക്യത്തിന് വേണ്ടി അദ്ദേഹം പ്രവർത്തിച്ചു. പ്രൗഢഗംഭീരമായ പ്രസംഗങ്ങളിലൂടെ രാഷ്ടീയ വിദ്യാഭ്യാസ തൊഴിലാളി വിദ്യാർത്ഥി സമൂഹത്തെപ്പറ്റി വളരെ ഉൾക്കാഴ്ചയോടെ വസ്തുനിഷ്ഠമായ പ്രസംഗങ്ങളാണ് സഭയിൽ ചെയ്തിട്ടുള്ളത്.പ്രതിക്ഷ ത്തിരുന്നു കൊണ്ട് ഭരണത്തെ നിശിതമായി വിമർശിക്കുകയും അതേ സമയംഭരണപക്ഷത്തിന് ഉപദേശം നല്കി കൊണ്ട് നിയമസഭാ നടപടികളെ പിന്തുണക്കുകയും ചെയ്തത് ജനങ്ങളുടെ നന്മയ്ക്കായി മാത്രമാണ് എന്ന കാര്യം നല്ലൊരു രാഷ്ടീയ സംസ്ക്കാരത്തിൻ്റെ ഭാഗമാണ്.ഈ രാഷ്ടീയ സംസ്ക്കാരം ഇന്നത്തെ തലമുറ മനസ്സിരുത്തി പഠിക്കേണ്ടതാണ്. രാഷ്ടീയത്തിലുപരിജ നായത്തെ സമ്പ്രദായത്തിൽ ജനക്ഷേമം മുൻ നിറുത്തിയുള്ള യശോധരൻ്റെ പ്രസംഗങ്ങൾ ഗവേഷണ വിഷയമാക്കേണ്ടതാണ്. പി.കെ യശോധരൻ നിയമസഭാപ്രവർത്തനങ്ങളിൽ നിന്നും വിട്ട ശേഷം മധ്യപ്രദേശിലെ ഭിലായി എഞ്ചിനിയറിങ് കോർപ്പറേഷൻ ( ബി.ഇ.സി) മാനേജർ ആയി ജോലിയിൽ പ്രവേശിച്ചു. അവിടെ തൊഴിലാളി പ്രസ്ഥാനവുമായി പ്രവർത്തനം തുടങ്ങി. തൊഴിലാളികൾക്ക് അനുകൂല നിലപാട് സ്വീകരിച്ചതിനാൽ മുതലാളിമാരുടെ കണ്ണിൽ കരടായി മാറി. ഇതിനെ തുടർന്ന് മുതലാളിമാരുടെ വാടകഗുണ്ടകളാൽ മൃഗീയമായ മർദ്ദനമേറ്റ് 48-ാം വയസ്സിൽ 1974 മേയ് 7ന് വധിക്കപ്പെട്ടു. പണത്തിൻ്റെ സ്വാധീനത്താൽ അന്വേഷണം പൂർണ്ണമാക്കാതെ പോലിസിന് കേസ് അവസാനിപ്പിക്കേണ്ടി വന്നു. മുൻ തിരു-കൊച്ചി, കേരള നിയമസഭാംഗമായിരുന്ന പി.കെ.സുകുമാരൻ്റെ മാതൃസഹോദരിയുടെ മകനാണ് പി.കെ.യശോധരൻ. ഭാര്യ ഡോ.കെ.സി.സരസമ്മ, 4 മക്കൾ.ത്യാഗിയായ രാഷ്ടീയ പ്രവർത്തകൻ, സമർദ്ധനായ സംഘാടകൻ, മികച്ച നിയമസഭാ സാമാജികൻ, തീപ്പൊരി പ്രാസംഗികൻ എന്നീ നീലകളിൽ പ്രാഗൽഭ്യം തെളിയച്ച ആ അനശ്വര പ്രതിഭയക്ക് ആദരവുണ്ടാക്കണം ജന്മനാട്ടിൽ, കാലത്തിന് മാച്ചുകളയാനാകാത്ത സ്നേഹത്തിൻ്റെ ആദരവ്.പി.കെ യശോധരൻ്റെ ലഘു ജീവചരിത്രം ശ്രീ .നെട്ടയം വി.സുന്ദരേശ പണിക്കർ എഴുതുന്നതിൻ്റെ പണിപ്പുരയിൽ ആണ്.

Leave a Reply

Your email address will not be published. Required fields are marked *