രാഹുൽ ഗാന്ധിക്ക് തിരിച്ചടി ;മാനനഷ്ട കേസിൽ വിധിച്ച് കോടതി, രണ്ട് വർഷം തടവും, പിഴയും, വിധിക്ക് പിന്നാലെ രാഹുൽ അയോഗ്യത ഭീഷണിയിൽ1 min read

23/3/23

അഹമ്മദാബാദ്: മോദി സമുദായത്തെ അവഹേളിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചു.

സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി. രാഹുലിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. മാനനഷ്ടക്കേസില്‍ രാഹുല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.രണ്ട് വര്‍ഷം ജയില്‍വാസമാണ് സൂറത്ത് സിജെഎം കോടതി രാഹുലിന് വിധിച്ച ശിക്ഷ. 2019 ഏപ്രില്‍ 13ന് കര്‍ണാടകയിലെ കോലാറില്‍ വച്ച്‌ നടന്ന തെരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കവെ അന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായിരുന്ന രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ‘എല്ലാ കള്ളന്‍മാരുടേയും പേരില്‍ എന്തുകൊണ്ട് മോദി’യെന്ന് വരുന്നു എന്നായിരുന്നു രാഹുലിന്‍റെ പരിഹാസം.

രാഹുലിന്റെ വിവാദമായ പ്രസംഗം

‘എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. നീരവ് മോദി, ലളിത് മോദി അല്ലെങ്കില്‍ നരേന്ദ്ര മോദി, എന്തുകൊണ്ടാണ് എല്ലാ കള്ളന്‍മാരുടേയും പേരില്‍ ‘മോദി’ എന്നുള്ളത്. ഇനിയും എത്ര മോദിമാര്‍ വരുമെന്ന് നമുക്കറിയില്ല’. ബാങ്കില്‍നിന്ന് കോടികള്‍ വായ്പ എടുത്ത് തിരിച്ചടയ്ക്കാത്ത അനില്‍ അംബാനി, നീരവ് മോദി എന്നിവരെ പോലുള്ള ബിസിനസുകാര്‍ക്കെതിരേ ഇതുവരെ ഒരു നടപടിയും കേന്ദ്രം എടുത്തിട്ടില്ല. എന്നാല്‍ വായ്പ എടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയാത്ത കര്‍ഷകരെ ജയിലിലടയ്ക്കും. അനില്‍ അംബാനിയുടെ പണം രാജ്യത്തെ പാവപ്പെട്ടവര്‍‌ക്ക് വിതരണം ചെയ്യണം.

പാവപ്പെട്ടവര്‍, കച്ചവടക്കാര്‍, കര്‍ഷകര്‍, വ്യാപാരികള്‍ എന്നിവരുടെ കയ്യില്‍നിന്ന് മോദി പണം മോഷ്ടിക്കുകയാണ്. എന്നിട്ട് ആ പണം രാജ്യത്ത് നിന്നും കടന്ന് കളഞ്ഞ നീരവ് മോദി, ലളിത് മോദി, മെഹുല്‍ ചോക്സി, വിജയ് മല്ല്യ എന്നിവര്‍ക്ക് നല്‍കും. കോണ്‍ഗ്രസ് ന്യായ് പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ചൗക്കിദാറിന്റെ മുഖം മാറി. ന്യായ് പദ്ധതി നടപ്പിലാക്കാന്‍ പണം എവിടുന്ന് ലഭിക്കുമെന്ന് മോ‍‍ദി ചോദിച്ചു. എന്നാല്‍ പറയട്ടെ മോദിജി, ന്യായ് പദ്ധതി നടപ്പിലാക്കാനുള്ള പണം താങ്കളുടെ സുഹൃത്ത് അനില്‍ അംബാനി തരും.

കോണ്‍ഗ്രസ് അധികാരത്തില്‍ വരുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തെക്കായി പാവപ്പെട്ട സ്ത്രീകളുടെ പേരില്‍ 3.60 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കും. എന്നാല്‍ മോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണ്. 2014-ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് കൊടുത്ത വാക്കുകളൊന്നും മോദി പാലിച്ചില്ല. ഓരോ പൗരന്റേയും ബാങ്ക് അകൗണ്ടുകളില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. ‌ യുവാക്കള്‍ക്ക് വര്‍ഷത്തില്‍ രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ ഒരുക്കുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. ഇപ്പോള്‍ യുവാക്കള്‍ക്ക് തൊഴിലവസരങ്ങളുണ്ടോ? തൊഴില്‍രഹിതയാവര്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ച്‌ ബിജെപിയുടെ പ്രകടനപത്രികയില്‍ ഒന്നും ചര്‍ച്ച ചെയ്തിട്ടില്ല. ഇതെല്ലാം ജനങ്ങളെ കബളിപ്പിക്കലാണ്’.

രാഹുലിന്റെ പ്രസംഗം മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച്‌ സൂറത്തില്‍ നിന്നുള്ള മുന്‍ മന്ത്രിയും എംഎല്‍എയുമായ പൂര്‍ണേഷ് മോദിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്. നീണ്ട വിചാരണയ്ക്കൊടുവിലാണ് ഇന്ന് കോടതി വിധി പറഞ്ഞത്. ദില്ലിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയും വിധി കേള്‍ക്കാന്‍ സൂറത്തിലെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *