തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള കമ്പനി മാസപ്പടി പറ്റുന്ന സ്ഥാപനങ്ങളിലൊ ന്നെന്ന് ആരോപണമുള്ള, വിദേശ സർവകലാശാലകളിലേയ്ക്ക് വിദ്യാർത്ഥികളെ ഉന്നത പഠനത്തിന് കയറ്റി അയക്കുന്ന സാന്റോമോണിക്ക എന്ന പ്രമുഖ സ്വകാര്യ ഏജൻസിക്ക് വിദ്യാർത്ഥികളെ സ്വാധീനിക്കാൻ സർക്കാർ കോളേജിൽ സൗകര്യം ഒരുക്കി നൽകിയത് വിവാദമാകുന്നു.
എറണാകുളം മഹാരാജാസ് കോളേജിലാണ് ഈ സ്വകാര്യ ഏജൻസിക്ക് വിദ്യാർഥികളെ വിദേശ സർവ്വകലാശാലകളിലേയ്ക്ക് ആകർഷിക്കാനുള്ള സെമിനാർ നടത്തുന്നതിനുള്ള അനുമതി പ്രിൻസിപ്പൽ നൽകിയത്. ഉദ്യോഗത്തിനുള്ള പ്ലേസ്മെന്റുകൾക്ക് മാത്രമാണ് പുറമെ നിന്നുള്ള ഏജൻസികൾക്ക് കോളേജിനുള്ളിൽ സാധാരണ അനുമതി നൽകാറുള്ളത്..
മഹാരാജാസ് കോളേജും,സാന്റോ മോണിക്കയും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്. കോളേജിന്റെ ഔദ്യോഗിക എംബ്ലം പതിച്ച ക്ഷണകത്തും പ്രസിദ്ധീകരിച്ചിരുന്നു.
സാന്റോ മോണിക്ക എന്ന പ്രൈവറ്റ് ഏ ജൻസിയുടെ ഡയറക്ടറെ ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് അംഗമായി സർക്കാർ നിയമിച്ചത് വിവാദമായിരിക്കെയാണ് ഇപ്പോൾ ഈ ഏജൻസിയുടെ പേരിൽ മറ്റൊരു വിവാദം കൂടി പുറത്തുവന്നിരിക്കുന്ന ത്.
വിദേശ വിദ്യാർത്ഥികളെ നമ്മുടെ സംസ്ഥാനത്തേയ്ക്ക് ആകർഷിക്കുന്നതിന് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആയി മാറ്റുന്നതിനും, വിദ്യാർഥികൾ കൂട്ടത്തോടെ വിദേശത്തേയ്ക്ക് പലാ യനം ചെയ്യുന്നത് തടയുന്നതിനും വേണ്ടിയുള്ള നടപടികൾ സർക്കാർ പ്രഖ്യാപിച്ചിരിക്കെയാണ് , മെച്ചപ്പെട്ട ഉന്നത പഠനം ലഭിക്കാൻ ഇവിടുള്ള
വിദ്യാർഥികളെ പ്രലോഭിപ്പിച്ച്
വിദേശത്തേയ്ക്ക് കയറ്റി അയയ്ക്കാൻ ഒരു സ്വകാര്യ സ്ഥാപനത്തിന് സർക്കാർ കോളേജിൽ അവസരം ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്.
ആയിരക്കണക്കിന് യുവ ജനങ്ങളെ കാനഡ, യുകെ,ആ സ്‌ട്രേലിയ, സ്വിറ്റ്സർ ലാൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കുന്ന സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഒരു പ്രമുഖ ഏജൻസിയാണ് സാന്റോമോണിക്ക.
മാർച്ച് 19 ന് കോളേജിന്റെ കോമേഴ്‌സ് വകുപ്പിൽ വച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. ഈ ഏജൻസിയുടെ ഓവർസീസ് വിദ്യാഭ്യാസ വിദഗ്ധയാണ് സെമിനാർ നയിച്ചത്.
കോളേജിന്റെ പ്രിൻസിപ്പൽ,സിപിഎം അനുകൂല കോളേജ് അധ്യാപക സംഘടനാ നേതാവും എം.ജി യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് അംഗവുമാണ്. പ്രിൻസിപ്പലാണ് കോളേജിന്റെ സെമിനാർ ഹാളിൽവച്ച് സെമിനാർ നടത്താനും കോളേജിന്റെ എംബ്ലം ഉപയോഗിക്കാനും അനുമതി നൽകിയത്.
സ്വകാര്യ ഏജൻസിയുമായി ചേർന്ന് സെമിനാർ നടത്താൻ ഇടയായ ദുരൂഹ നടപടിയെപറ്റി അന്വേഷണം നടത്തണമെന്നും, അനുമതി നൽകിയ കോളേജ് അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.