ലോഡ് ഷെഡ്‌ഡിങ്ങെങ്കിൽ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അർഹത : തടസമില്ലാത്ത വൈദ്യുതി അടിസ്ഥാന അവകാശമായി മാറുന്നു;1 min read

ന്യൂഡൽഹി: രാജ്യത്ത് വൈദ്യുതി അടിസ്ഥാന അവകാശമായി മാറ്റാൻ കേന്ദ്ര ഊർജ്ജ മന്ത്രാലയം. ഉപഭോക്താക്കൾക്ക് 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി വിതരണം ചെയ്യാൻ ആവശ്യപ്പെടുന്ന ‘വൈദ്യുതി ഉപഭോക്തൃ അവകാശങ്ങൾ’ സംബന്ധിച്ച നിയമത്തിലെ വിശദാംശങ്ങൾ മന്ത്രാലയം പുറത്തുവിട്ടിരിക്കുകയാണ്.

പുതിയ ചട്ട പ്രകാരം 24 മണിക്കൂറും വൈദ്യുതി ലഭ്യമാവുക എന്നത് ഒരോ ഉപഭോക്താവിന്‍റെയും അവകാശമാണ്. വിതരണ കമ്പനി മനപ്പൂർവ്വം ലോഡ് ഷെഡിങ് നടപ്പിലാക്കുകയാണെങ്കിൽ ആ വിതരണ കമ്പനിയിൽ നിന്ന് തന്നെ  നഷ്ടപരിഹാരം അവകാശപ്പെടാൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ടെന്നാണ് നിയമം വ്യക്തമാക്കുന്നത്.

വൈദ്യുതി കണക്ഷൻ നൽകുന്നതിനും വിച്ഛേദിക്കുന്നതിനു, ഷിഫ്റ്റ്, റീ കണക്ഷൻ, കൺസ്യൂമർ കാറ്റഗറി മാറ്റൽ തുടങ്ങിയ അപേക്ഷകളിൽ എടുക്കാവുന്ന പരാമവധി സമയം സംബന്ധിച്ചുള്ള കാര്യങ്ങളിലും കേന്ദ്രസർക്കാർ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഈ സേവനങ്ങൾ നൽകുന്നതിൽ കാലതാമസമുണ്ടായാലും വിതരണ കമ്പനി നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നുള്ളതും പുതിയ നിർദ്ദേശത്തിൽ പറയുന്നുണ്ട്.

2020ലെ ഇലക്ട്രിസിറ്റി (ഉപഭോക്താക്കളുടെ അവകാശങ്ങൾ) ചട്ടം അനുസരിച്ച് വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനി എല്ലാ ഉപയോക്താക്കൾക്കും 24X7 എന്ന നിലയിൽതന്നെ വൈദ്യുതി നൽകുമെന്ന് നേരത്തെ സർക്കാർ അറിയിച്ചിരുന്നു. അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനായി കരട് നിയമങ്ങൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ടായിരുന്നു.

നേരത്തെ ഊർജ്ജമന്ത്രാലയം കരട് നിയമം പുറത്തിറക്കിയ വേളയിൽ ഉപഭോക്താക്കൾ വൈദ്യുതി മേഖലയിലെ പ്രധാനപ്പെട്ട പങ്കാളികളാണെന്നും അവർ കാരണമാണ് ഈ മേഖല നിലനിൽക്കുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു വൈദ്യുതി വിതരണത്തിൻ്റെ പ്രധാന്യത്തെക്കുറിച്ച് നിർദേശം നൽകിയിരുന്നത്. ‘എല്ലാ പൗരന്മാർക്കും വൈദ്യുതി ലഭ്യമാക്കിയതിനാൽ, ഉപഭോക്തൃ സംതൃപ്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഇപ്പോൾ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇതിനായി, പ്രധാന സേവനങ്ങൾ തിരിച്ചറിയുകയും ഈ സേവനങ്ങളുമായി ബന്ധപ്പെട്ട് മിനിമം സേവന നിലവാരങ്ങളും മാനദണ്ഡങ്ങളും നിർദ്ദേശിക്കുകയും അവ ഉപഭോക്താക്കളുടെ അവകാശങ്ങളായി അംഗീകരിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.’ എന്നായിരുന്നു മന്ത്രാലയം പുറപ്പെടുവിച്ചിരുന്നത്.
മതിയായ വൈദ്യുതി വിതരണ ക്രമീകരണങ്ങൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ വിതരണ കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും മുൻകൂട്ടി കാണാൻ കഴിയാത്ത സാഹചര്യങ്ങളോ സാങ്കേതിക തകരാറുകളോ ഒഴികെയുള്ള സന്ദർഭങ്ങളിൽ ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം തടസപ്പെട്ടാലും പിഴ ചുമത്തുമെന്നും സർക്കാർ പറഞ്ഞിരുന്നതാണ്.

നിലവിൽ വൈദ്യുതി പ്രതിസന്ധി നേരിടുന്ന പലസംസ്ഥാനങ്ങളെയും ബാധിക്കുന്ന നിയമമാണ് ഇത്.  നേരത്തെ നിരവധി കോടതികൾ ഇതിനുസമാനമായ നിർദേശം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്രം നിർണായക നിയമനിർമാണത്തിലേക്ക് കടന്നിരിക്കുന്നത് തന്നെ.

Leave a Reply

Your email address will not be published. Required fields are marked *