ബില്‍ക്കിസ് ബാനു കൂട്ടബലാത്സഗകേസിൽ ഗുജറാത്ത്‌ സർക്കാരിന് തിരിച്ചടി1 min read

ന്യൂഡല്‍ഹി:  ബില്‍ക്കിസ് ബാനു കൂട്ടബലാത്സഗകേസിൽ ഗുജറാത്ത്‌ സർക്കാരിന് തിരിച്ചടി.

ശിക്ഷ വിധിക്കുന്നത് പ്രതിയുടെ മാറ്റത്തിനും നവീകരണത്തിനുമാണ്. ഇരയായ സ്ത്രീയുടെ അവകാശവും നടപ്പാക്കണം. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ല. വിചാരണ നടന്നത് മഹാരാഷ്ട്രയിലായതിനാല്‍ അവിടത്തെ സര്‍ക്കാരിനായിരുന്നു അവകാശം.’- സുപ്രീംകോടതി പറഞ്ഞു. 11 പ്രതികള്‍ക്ക് നല്‍കിയ ശിക്ഷാ ഇളവും കോടതി റദ്ദാക്കി. ഇവര്‍ വീണ്ടും തടവ് ശിക്ഷ അനുഭവിക്കണം.

പ്രതികളില്‍ ഒരാള്‍ ശിക്ഷാ ഇളവിന് സുപ്രീംകോടതിയെ സമീപിച്ചത് വസ്തുതകള്‍ മറച്ചുവച്ചുകൊണ്ടാണ്. എല്ലാ പ്രതികളുടെയും ശിക്ഷാ ഇളവ് പരിഗണിക്കണമെന്ന് സുപ്രീം കോടതി ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. ഒരാളുടെ കാര്യത്തില്‍ മാത്രമാണ് നിര്‍ദേശം നല്‍കിയിരുന്നത്. ഒരു പ്രതിയുടെ ഹര്‍ജിയില്‍ ശിക്ഷാ ഇളവ് പരിഗണിക്കണമെന്ന മുൻ ഉത്തരവും ഇപ്പോള്‍ സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്.

ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജല്‍ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ഒക്‌ടോബര്‍ 12ന് വിചാരണ പൂര്‍ത്തിയാക്കി വിധി പറയാൻ മാറ്റിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും നിര്‍ണായകമായിരുന്നു.

2002ലെ ഗുജറാത്ത് കലാപത്തിലാണ് ബില്‍ക്കിസ് ബാനുവും കുടുംബവും കൊടുംക്രൂരതയ്ക്ക് ഇരയായത്. അഞ്ചു മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസിനെ കൂട്ടമാനഭംഗത്തിനിരയാക്കി. ആദ്യകുഞ്ഞിനെ അക്രമികള്‍ കല്ലുകൊണ്ട് ഇടിച്ചുകൊന്നു. അമ്മയെ അടക്കം കൂട്ടമാനഭംഗം ചെയ്തു. കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടു.

2022ല്‍ സ്വാതന്ത്ര്യദിനത്തിലാണ് 14 വര്‍ഷം തടവു ശിക്ഷ അനുഭവിച്ചതും നല്ലനടപ്പ് പരിഗണിച്ചതും ചൂണ്ടിക്കാട്ടി ഗുജറാത്ത് സര്‍ക്കാര്‍ ജീവപര്യന്തം തടവുകാരെ വിട്ടയച്ചത്. ഇതിനെതിരെ സി.പി.എം നേതാവ് സുഭാഷിണി അലി, തൃണമൂല്‍ മുൻ എം.പി മഹുവ മൊയ്‌ത്ര, മുൻ ഐ.പി.എസ് ഓഫീസര്‍ മീരൻ ചദ്ദ ബോര്‍വങ്കര്‍ എന്നിവരുടേത് ഉള്‍പ്പെടെ പൊതുതാത്പ്പര്യ ഹര്‍ജികളാണ് ആദ്യം സുപ്രീംകോടതിയില്‍ വന്നത്. പിന്നീട് ബില്‍ക്കിസ് ബാനുവും ഹര്‍ജി നല്‍കി. തനിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ ഭീകരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത തടവുകാരെ മോചിപ്പിച്ചത് മാനസികാഘാതമുണ്ടാക്കിയെന്ന് ബില്‍ക്കിസ് വാദിച്ചു.

ജസ്വന്ത് നായി, ഗോവിന്ദ് നായ്, ശൈലേഷ് ഭട്ട്, രാധ്യേഷം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസര്‍ഭായ് വൊഹാനിയ, പ്രദീപ് മോര്‍ധിയ, ബകാഭായ് വോഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരാണ് മോചിപ്പിക്കപ്പെട്ട 11 പ്രതികള്‍. 2022 ഓഗസ്റ്റ് 15ന്, 15 വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കിയതിനാല്‍, അവരുടെ പ്രായവും തടവുകാലത്തെ പെരുമാറ്റവും പരിഗണിച്ച്‌ അവരെ വിട്ടയയ്ക്കുകയായിരുന്നു.

ബില്‍ക്കിസ് ബാനു കേസിലെ കുറ്റവാളികള്‍ ഒരുതരത്തിലുമുള്ള ദയയും അര്‍ഹിക്കുന്നില്ലെന്നും, ജയിലിലേക്ക് തിരികെ അയയ്ക്കണമെന്നും ബില്‍ക്കിസിന്റെ അഭിഭാഷക ശോഭ ഗുപ്ത സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു . അത്യന്തം പ്രാകൃതമായ രീതിയിലായിരുന്നു പ്രതികളുടെ കൊടുംക്രൂരതകള്‍. എന്നിട്ടും കുറ്റവാളികളോട് മൃദു നിലപാട് ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിച്ചു. അവര്‍ക്ക് അനുകൂലമായി നിലപാടെടുത്തു. ശിക്ഷാ കാലയളവിലെ ഭൂരിഭാഗം ദിവസവും പ്രതികള്‍ പരോളില്‍ പുറത്തായിരുന്നു. കേസിലെ 11 കുറ്റവാളികളെ ശിക്ഷായിളവ് നല്‍കി മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കവെയാണ് അഭിഭാഷക ഇക്കാര്യങ്ങള്‍ അറിയിച്ചത്.

എന്നാല്‍ ഇതിനെതിരെ പ്രതികളുടെ അഭിഭാഷകൻ സിദ്ധാര്‍ത്ഥ് ലൂത്ര എതിര്‍വാദം ഉന്നയിച്ചിരുന്നു. ബില്‍ക്കിസ് ബാനുവിന് കോടതി നല്‍കിയ നഷ്ടപരിഹാരമാണ് ഏതൊരു കൂട്ടബലാത്സംഗക്കേസിലും ഏറ്റവും ഉയര്‍ന്ന പ്രതിഫലമെന്നും കുറ്റവാളികളുടെ ശിക്ഷ ഇളവ് ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗുജറാത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബില്‍ക്കിസ് ബാനു കൊലക്കേസിലെ പ്രതി ബിജെപി എംപിയ്ക്കും എംഎല്‍എയ്ക്കുമൊപ്പം വേദി പങ്കിട്ടത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത 11 പേരില്‍ ശൈലേഷ് ചിമൻലാല്‍ ഭട്ട് എന്നയാളാണ് ബിജെപി എംഎല്‍എയ്ക്കും എംപിയ്ക്കുമൊപ്പം പരിപാടിയില്‍ പങ്കെടുത്തത്. 2023 മാര്‍ച്ച്‌ 25ന് ദഹോദ് ജില്ലയിലെ കര്‍മ്മാഡി ഗ്രാമത്തിലാണ് പരിപാടി നടന്നത്. ദഹോദ് എംപി ജസ്വന്ത് സിൻ ഭാഭോറിനും സഹോദരനും ലിംഖേഡ എംഎല്‍യുമായ സൈലേഷ് ഭാഭോറിനും ഒപ്പമാണ് ശൈലേഷ് വേദി പങ്കിട്ടത്. ഇവിടെ നിന്നുള്ള ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ശൈലേഷ് ചിമൻലാല്‍ ഭട്ട് പരിപാടിയില്‍ നേതാക്കന്മാര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും പൂജയില്‍ പങ്കെടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

Leave a Reply

Your email address will not be published. Required fields are marked *