18/6/23
തിരുവനന്തപുരം :നടൻ പൂജപ്പുര രവി(86) അന്തരിച്ചു.
എണ്ണൂറോളം സിനിമകളിലും നാലായിരത്തോളം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചെങ്കള്ളൂര്‍ പൂജപ്പുര സ്വദേശിയാണ്. മകൻ വിദേശത്തേക്ക് പോയതിനെ തുടര്‍ന്നാണ് താമസം മറയൂരിലേക്ക് മാറ്റിയത്.
ഹാസ്യനടനായും സ്വഭാവ നടനായും ഏറെനാള്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്നു. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ ആകാശവാണിയുടെ റേഡിയോ നാടകത്തില്‍ അഭിനയിക്കാൻ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അഭിനയത്തോട് താത്പര്യമുണ്ടായത്. പിന്നീട് ആകാശവാണി ബാലലോകം നാടകങ്ങളില്‍ സ്ഥിരം ശബ്ദസാന്നിധ്യമായി.
നാടകങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിക്കാൻ സാധിച്ചതോടെ സിനിമ ലക്ഷ്യമാക്കി അദ്ദേഹം മദ്രാസിലേക്ക് പോയി. 1976ല്‍ ഹരിഹരൻ സംവിധാനം ചെയ്ത അമ്മിണി അമ്മാവൻ എന്ന സിനിമയിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി വേഷങ്ങള്‍ തേടിയെത്തി. മുത്താരംകുന്ന് പിഒ, പൂച്ചയ്ക്കൊരു മൂക്കുത്തി, ലൗ ഇൻ സിംഗപ്പൂര്‍, ആനയ്ക്കൊരുമ്മ, നന്ദി വീണ്ടും വരിക, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടത്തനാടൻ അമ്പാടി , മഞ്ചാടിക്കുരു തുടങ്ങി എണ്ണൂറോളം സിനിമകളില്‍ അഭിനയിച്ചു. അഞ്ചു പതിറ്റാണ്ടോളം അഭിനയ രംഗത്ത് സജീവമായിരുന്നു അദ്ദേഹം.