എസ്എഫ്ഐ നേതാക്കൾക്കെതിരെ ലഹരി ആരോപണവും , അസാന്മാർഗിക പ്രവർത്തനങ്ങളും ആരോപിച്ച അധ്യാപികയുടെ പെൻഷൻ അനുകൂല്യങ്ങൾ തടയാൻ സർക്കാർ നീക്കമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

 

തിരുവനന്തപുരം :കാസർഗോഡ് ഗവൺമെന്റ് കോളേജിൽ എസ്എഫ്ഐ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി ഉപയോഗം വ്യാപകമാണെന്നും, അസാന്മാർഗിക പ്രവർത്തനം നടക്കുന്നുവെന്നും തുറന്നുപറഞ്ഞതിന്റെ പേരിൽ , SFI യുടെ സമ്മർദ്ദത്തിന് വഴങ്ങി സ്ഥലം മാറ്റിയ കാസർഗോഡ് ഗവൺമെന്റ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. എം രമയ്ക്ക് നൽകിയ കുറ്റപത്രമുൾപ്പടെയുള്ള വകുപ്പ് തല അന്വേഷണം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്ത സാഹചര്യത്തിൽ, കെട്ടിച്ചമച്ച മറ്റൊരു പരാതിയിന്മേൽ സർവീസിൽ നിന്നും വിരമിക്കുന്ന അവസാന പ്രവർത്തി ദിവസം പുതിയൊരു കുറ്റപത്രവുമായി സർക്കാർ. അധ്യാപികയുടെ പെൻഷൻ അനുകൂല്യങ്ങൾ ഏത് വിധേനയും തടയുക എന്നത് മാത്രമാണ് തിരക്കിട്ട് നൽകിയ കുറ്റപത്രത്തിനു പിന്നിലെന്നാണ് ആക്ഷേപം.

സിപിഎം സംഘടനയുമായി എതിർത്ത് നിന്നതിന്റെ പേരിൽ കെ.ടി.യു വിസി യുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ: സിസാ തോമസിന് വിരമിക്കുന്ന ദിവസം കുറ്റപത്രം നൽകിയതിന് സമാനമായാണ് ഡോ: രമ യ്ക്കെതിരായ നടപടിയും. സിസാ തോമസിനെതിരെ സർക്കാർ സുപ്രീം കോടതി വരെ അപ്പീൽ നൽകിയെങ്കിലും സർക്കാർ നിലപാട് കോടതി തള്ളുകയായിരുന്നു.വിരമിച്ച് ഒരു വർഷം കഴിഞ്ഞിട്ടും പെൻഷൻ അനുകൂല്യങ്ങൾ അനുവദിച്ചിട്ടില്ല.

2022 ൽ കാസർഗോഡ് ഗവൺമെന്റ് കോളേജിൽ പ്രവേശനം നേടുവാൻ പരിശ്രമിച്ച ഒരു വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. സ്ത്രീധന നിരോധന നിയമപ്രകാരവും, റാഗിംഗ് വിരുദ്ധ ചട്ടപ്രകാരവും രക്ഷിതാക്കൾ നൽകുന്ന സത്യവാങ്മൂലം കാസർഗോഡ് ഗവൺമെന്റ് കോളേജിൽ വിദ്യാർത്ഥി പ്രവേശനത്തിന് മാനദണ്ഡമാണ് എന്നത് പ്രിൻസിപ്പാൾ എന്ന നിലയിൽ വിദ്യാർത്ഥിയെ ബോധിപ്പിച്ചപ്പോൾ രക്ഷിതാവിനെ കൊണ്ടുവവന്ന് അഡ്മിഷൻ എടുത്തുകൊള്ളാം എന്ന് തീരുമാനമെടുത്ത് പോയ വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ട് വർഷം കഴിഞ്ഞുള്ള നടപടി.പ്രായപൂർത്തിയായ വിദ്യാർഥിനിക്ക് കോളേജ് പ്രവേശനത്തിന് രക്ഷകർത്താവിന്റെ സാന്നിധ്യം ആവശ്യമില്ലെന്നതാണ് പരാതിക്കാരിയുടെ നിലപാട്.

ലഹരി ഗവൺമെന്റ് കോളേജിൽ വ്യാപകമാണ് എന്ന റിപ്പോർട്ടുള്ളതിനാൽ രക്ഷിതാക്കൾ അഡ്മിഷൻ സമയത്ത് നിർബന്ധമായും കോളേജിൽ എത്തണമെന്ന് പിടിഎ തീരുമാനവും എടുത്തിരുന്നു . എന്നാൽ പരാതി നൽകിയ വിദ്യാർത്ഥി കാസർഗോഡ് ഗവൺമെന്റ് കോളേജിൽ താൽക്കാലികമായി പ്രവേശനം നേടുകയും ചെയ്തിരുന്നു. വിദ്യാർത്ഥിയുടെ ഉയർന്ന ഓപ്ഷൻ ആയുള്ള തലശ്ശേരി ബ്രണ്ണൻ കോളേജിൽ പിന്നീട് വിദ്യാർഥിനി പ്രവേശം നേടുകയും ചെയ്തു . പ്രസ്തുത പരാതിയിൽ പ്രിൻസിപ്പാളിനെതിരെ തെളിവൊന്നും ഇല്ലാത്ത സാഹചര്യത്തിൽ കെട്ടിച്ചമച്ച മറ്റൊരു പരാതിയുമയാണ് അധ്യാപികയ്ക്കെ തിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് രംഗത്ത് എത്തിയിരിക്കുന്നത്.

SFI നേതാക്കളുടെ സമ്മർദ്ദങ്ങൾക്ക് സർക്കാരും വകുപ്പ് മന്ത്രിയും വഴങ്ങുന്നതാണ് അക്കാദമിക് മേഖലയുടെ നിലവാര തകർച്ചയ്ക്കും കോളേജുകളിലെ അച്ചടക്ക രാ ഹിത്യത്തിനും കാരണമാകുന്നതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ അഭിപ്രായപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *