17/8/22
തിരുവനന്തപുരം :കെ എസ് ആർ ടി സി യിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ച പരാജയം.ഗതാഗത മന്ത്രി ആന്റണി രാജു, തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി എന്നിവരാണ് യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ച നാളെയും തുടരും.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി വേണമെന്നാണ് മാനേജ്മെന്റ് നിലപാട്. ഇത് യൂണിയനുകള്‍ അംഗീകരിച്ചില്ല. 8 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്ക് ശേഷമുള്ള സമയത്തിന് അധിക വേതനമാണ് യൂണിയനുകള്‍ മുന്നോട്ട് വെയ്ക്കുന്നത്. എല്ലാ മാസവും അഞ്ചാം തിയതിക്കകം ശമ്പളം നൽകണമെന്ന് യൂണിയൻ നേതാക്കള്‍ ആവശ്യപ്പെട്ടു.അതേസമയം ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ സാവകാശം തേടി കെഎസ്‌ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.സര്‍ക്കാറില്‍ നിന്നുള്ള ധനസഹായം ലഭിക്കാനുള്ളതിനാല്‍ ജൂലൈ മാസത്തെ ശമ്പള വിതരണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇതിനായി 10 ദിവസം കൂടി അനുവദിക്കണമെന്നാണ് ആവശ്യം. ജൂലൈ മാസത്തെ ശമ്പളം ഈ മാസം 10 നകം നല്‍കണം എന്ന് കോടതി നേരത്തെ ഉത്തരവ് നല്‍കിയിരുന്നു. ശമ്പളം നല്‍കിയില്ലെങ്കില്‍ സിഎംഡിയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കുമെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു